തിരുവനന്തപുരം: കേരളത്തിനുപുറത്തുള്ള സർവകലാശാലകളിൽനിന്നും ബി.എ.എം.എസ്. വിജയിച്ചവർക്ക് സംസ്ഥാനത്തെ ആശുപത്രികളിൽ ഇന്റേൺഷിപ്പ് അനുവദിക്കാൻ സർക്കാർ തീരുമാനം.
നേരത്തേ ഇത്തരത്തിൽ ഇന്റേൺഷിപ്പ് അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് കാലാവധി മാർച്ചിൽ അവസാനിക്കുമെന്നതിനാൽ പുതിയ അപേക്ഷകളിൽ തീരുമാനമെടുക്കാനായിരുന്നില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാർഥികൾ ഭാരതീയ ചികിത്സാവകുപ്പിന് നിവേദനം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഭാരതീയ ചികിത്സാവകുപ്പിനുകീഴിലുള്ള ആയുർവേദ ആശുപത്രികളിൽ ഇന്റേൺഷിപ്പ് തുടർന്നും അനുവദിക്കാനുള്ള തീരുമാനം.
ഇന്റേൺഷിപ്പ് അനുവദിച്ച് സർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കേണ്ട സ്ഥിതിവരുമെന്നായിരുന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കാലതാമസം ഉണ്ടാക്കുമെന്നതിനാൽ തുടർരജിസ്‌ട്രേഷനെയും മറ്റും അത് ബാധിക്കുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.മാസം അയ്യായിരംരൂപ ഫീസ് ഈടാക്കിയാണ് ഇന്റേൺഷിപ്പ് അനുവദിക്കുക. അഖിലേന്ത്യാകൗൺസിൽ ചട്ടപ്രകാരം നിശ്ചിതമാസങ്ങളിൽ ഗ്രാമീണസേവനവുമുണ്ട്.