ഏനാത്ത് : പ്രതികൂല കാലാവസ്ഥയിൽ വാഴക്കൃഷിക്ക് നാശം നേരിട്ടതോടെ വിപണിയിൽ നാടൻ ഏത്തക്കുലയ്ക്കു ക്ഷാമം നേരിടുന്നു. പൊതുവേ വാഴപ്പഴത്തിന്റെ ഉപയോഗത്തിൽ കുറവനുഭവപ്പെടുന്ന മഴക്കാലത്ത് വില ഉയർന്നതും കർഷകർക്കു തിരിച്ചടിയായി. കടുത്ത വരൾച്ചയെ തുടർന്നാണു വാഴക്കൃഷിക്ക് നാശം നേരിട്ടത്.
ഒരു കിലോ നാടൻ പച്ച ഏത്തയ്ക്കായുടെയും പൂവന്റെയും വില 80 രൂപയിലെത്തി. ഏത്തപ്പഴത്തിന് 100 രൂപയും ഞാലിപ്പൂവന് 80 രൂപയുമാണ് വില. പാളയംകോടന് 35 മുതൽ 40 രൂപ വരെയും. സ്വാശ്രയ കർഷക വിപണികളിൽ 1000 മുതൽ 2000 കിലോ വരെ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. ഇപ്പോൾ വിപണി ദിവസം 1000 കിലോയിൽ താഴെയാണ് എത്തുന്നത്.
നാടന് ക്ഷാമം നേരിടുമ്പോൾ മറുനാടന്റെയും വില ഉയർന്നു. ഒരു കിലോ വയനാടൻ ഏത്തപ്പഴത്തിന് 70 രൂപയും തമിഴ്നാട് ഇനത്തിന് 60 രൂപയുമാണു ചില്ലറ വിൽപന വില. നാടനു ക്ഷാമ കാലമായതോടെ വിപണിയിൽ മറുനാടന്റെ വരവും കൂടി.