ആലപ്പുഴ: പക്ഷിപ്പനി സംബന്ധിച്ചു പഠനസംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നു രോഗബാധ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലുണ്ട്.നിലവിൽ ബാധിച്ചിട്ടുള്ള പക്ഷിപ്പനി വൈറസിന്റെ ജനിതക പഠനം വിശദമായി പഠിച്ചാൽ മാത്രമേ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ കഴിയൂ എന്നു പഠനസംഘം വിലയിരുത്തി.വനങ്ങളിൽ പാർക്കുന്ന വൈറസ് സാന്നിധ്യമുള്ള പക്ഷികളിൽനിന്നും നാട്ടിലെ താറാവുകളിലേക്കും മറ്റു കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്കും രോഗം പടർന്നിരിക്കാൻ സാധ്യതയുണ്ട്.
പക്ഷിപ്പനി ബാധിച്ച എല്ലാ ജില്ലകളിലെയും നിരീക്ഷണ മേഖലകളിൽ പക്ഷികളുടെ വിൽപനയും കടത്തും അടുത്തവർഷം മാർച്ച് അവസാനം വരെ നിരോധിക്കണമെന്നു വിദഗ്ധ സമിതി നിർദേശിച്ചു.നിരീക്ഷണ മേഖലയിൽ നിന്നും കോഴി, താറാവ്, ഇറച്ചി, മുട്ട, കാഷ്ടം എന്നിവ ഒരു കാരണവശാലും 2025 മാർച്ച് മാസം അവസാനം വരെ പുറത്തേക്ക് വിൽക്കരുത്. രോഗ ബാധിത ജില്ലകളിൽ ഈ കാലഘട്ടത്തിൽ പുതിയ താറാവുകളെയോ കോഴികളെയോ റീ സ്റ്റോക്ക് ചെയ്യരുത്. സർക്കാർ ഫാമുകളിൽ ഉൾപ്പെടെയുള്ള ഹാച്ചറികൾ മാർച്ച് വരെ അടച്ചിടണമെന്നും നിർദേശിച്ചു.
ദേശാടനപ്പക്ഷികളിൽ നിന്നു വൈറസ് പകർന്നിരിക്കാം. അസുഖം ബാധിച്ച പക്ഷികളുടെ വിൽപനയിലൂടെയും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റിയതു കാരണവും വൈറസ് പടർന്നിരിക്കാം. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കാത്തതു രോഗ വ്യാപനത്തിന് ഇടയാക്കി. ആലപ്പുഴ ജില്ലയിലെ ചേർത്തലയിലും തണ്ണീർമുക്കത്തും ബ്രോയ്‌ലർ ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഫാമുകളിൽ നിന്നു മറ്റു ഫാമുകളിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിനു കാരണമായി. ഫാമുകളിൽ രോഗം ബാധിച്ച കാക്കകൾ വഴിയും അസുഖം പടർന്നിരിക്കാൻ സാധ്യതയുണ്ട്. ഇന്റഗ്രേഷൻ ഫാമുകളിൽ അസുഖം ഉണ്ടായ വിവരം അടുത്തുള്ള മൃഗാശുപത്രികളിൽ അറിയിക്കാൻ വൈകിയതിനാൽ പ്രതിരോധ നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നതിനു കാലതാമസമുണ്ടായി രോഗ വ്യാപനം കൂടിയതായും റിപ്പോർട്ടിൽ പറയുന്നു.