ന്യൂഡൽഹി: 15-മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ഓഗസ്റ്റ് 22 മുതൽ 24 വരെ ജോഹന്നാസ്ബർഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്‌സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രസിഡന്റ് തമേല സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നതാണ് ശ്രദ്ധേയം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ലോകത്തിലെ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് കീഴിലാണ് ഇത്തവണത്തെ ഉച്ചകോടി. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായി നടന്ന ഉച്ചകോടിയിൽ ഇത്തവണ നേരിട്ടാണ് രാഷ്‌ട്രതലവൻമാർ പങ്കെടുക്കുക. സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇത്തവണത്തെ ഉച്ചകോടി അവസരമൊരുക്കും. ‘ബ്രിക്‌സും ആഫ്രിക്കയും: പരസ്പര ത്വരിത വളർച്ചയ്‌ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്‌ക്കുമുള്ള പങ്കാളിത്തം’ എന്നാതാണ് ഇത്തവണത്തെ ബ്രിക്‌സിന്റെ ആശയം.