ഡൽഹി: ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ 2024-25 അധ്യയനവർഷത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒ.ബി.ഇ.) നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി സി.ബി.എസ്.ഇ. കരിക്കുലം കമ്മിറ്റിയുടെ ശുപാർശയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സാധ്യതപഠനം മാത്രമാകും നടക്കുകയെന്നും മാറ്റം ഉടനടി നടപ്പാക്കില്ലെന്നും സി.ബി.എസ്.ഇ. അക്കാദമിക് ഡയറക്ടർ ജോസഫ് ഇമ്മാനുവൽ അറിയിച്ചു.
പരീക്ഷാരീതിയിലെ മാറ്റം സംബന്ധിച്ച വാർത്തകളിൽ രക്ഷിതാക്കൾക്ക് ആശങ്കയും ആശയക്കുഴപ്പവുമുണ്ടായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സി.ബി.എസ്.ഇ. രംഗത്തെത്തിയത്. പരീക്ഷാ രീതിയിലെ മാറ്റം വിദ്യാർഥികൾക്ക് ഗുണംചെയ്യുമോ, പരീക്ഷ പൂർത്തിയാക്കാൻ വേണ്ടിവരുന്ന സമയം, മൂല്യനിർണയത്തിന്റെ സാധ്യതകൾ, സ്കൂളുകളുടെ വിലയിരുത്തൽ എന്നിവയെല്ലാം അറിയാനാണ് പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.