തൊടുപുഴ ∙ വേനൽ കാരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായ ഇടുക്കിയിലെ കർഷകർക്ക് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇത്തവണ പ്രയോജനമില്ല. ഏലം കർഷകർക്ക് തുക ലഭിക്കുന്നത് അടുത്തവർഷം മാത്രം. വിള ഇൻഷുറൻസിലെ റാബി–2 വിഭാഗത്തിൽ 2023–24 സീസണിൽ ആകെ 1937 കർഷകർ മാത്രമാണു പദ്ധതിയിൽ അംഗമായിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഏലം കർഷകർ നാമമാത്രമാണ്.
കൃഷിവകുപ്പിന്റെ വിദഗ്ധസംഘത്തിന്റെ കണക്കനുസരിച്ച് ഇടുക്കി ജില്ലയിൽ ഫെബ്രുവരി 01 മുതൽ മേയ് 10 വരെ 14 വിളകളിലായി ഇടുക്കി ജില്ലയിൽ മാത്രം 175.54 കോടി രൂപയുടെ നഷ്ടമുണ്ടായി. 17,481.52 ഹെക്ടറിലായി 30,183 കർഷകർക്കാണ് കൃഷിനാശമുണ്ടായി. ഏലത്തിനാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. 16,220.6 ഹെക്ടർ ഭൂമിയിലെ 113.54 കോടി രൂപയുടെ ഏലക്കൃഷി നശിച്ചു. 22,311 കർഷകർക്കു നാശമുണ്ടായി.