കേന്ദ്രസര്‍വകലാശാല ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേക്കുള്ള ബിരുദപ്രവേശനത്തിനുള്ള സിയുഇടി - യുജി പരീക്ഷ ഹൈബ്രിഡ് രീതിയില്‍ നടത്താന്‍ തീരുമാനമായി. ഈ വര്‍ഷം മുതലാണ് ഈ രീതി നടപ്പിലാക്കുന്നത്. രാജ്യത്തെ ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് നിന്ന് തന്നെ പരീക്ഷയെഴുതാനായി ഇതിലൂടെ സാധിക്കും.
2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. മുന്‍വര്‍ഷങ്ങളിൽ കപ്യൂട്ടര്‍ അധിഷ്ഠിതമായി പല ദിവസങ്ങളിലായിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത് . പിന്നീട് നോര്‍മ്മലൈസേഷനിലൂടെ മാര്‍ക്ക് ഏകീകരിച്ച് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒരു വിദ്യാര്‍ത്ഥിക്ക് 10 വിഷയങ്ങള്‍ വരെ തിരഞ്ഞെടുക്കാം എന്നാല്‍ ഈ വര്‍ഷം മുതലിത് ആറെണ്ണമായി ചുരുങ്ങും. 3 പ്രധാന വിഷയങ്ങള്‍, 2 ഭാഷകള്‍, ഒരു ജനറല്‍ പരീക്ഷ എന്നിവയുള്‍പ്പെടെയാകും 6 വിഷയങ്ങള്‍.
ഹൈബ്രിഡ് രീതി നിലവില്‍ വരുന്നതോടെ പരീക്ഷ ദിനങ്ങളും, പരീക്ഷ കേന്ദ്രങ്ങളും കുറയ്ക്കാനും ഫലം വേഗത്തില്‍ പ്രഖ്യാപിക്കാനും സാധിക്കും. ഗ്രാമീണ മേഖലകളിലും പരീക്ഷ കേന്ദ്രം സജ്ജീകരിക്കാനാവുമെന്ന് അധികൃതര്‍ പറയുന്നു.അടുത്തയാഴ്ച്ച മുതല്‍ ഈ വര്‍ഷത്തെ സിയുഇടി യുജി പരീക്ഷക്കുള്ള പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 15 മുതല്‍ 31 വരെയാണ് ഈ വര്‍ഷത്തെ സിയുഇടി യുജി പരീക്ഷ.