കോട്ടയം ∙കപ്പയ്ക്ക് വില കുറഞ്ഞതോടെ കർഷകർ വലിയ തോതിൽ കപ്പ വാട്ടി ഉണക്കി സൂക്ഷിക്കുകയായിരുന്നു. 10 കിലോ മുതൽ 500 കിലോ വരെ ഉണക്ക കപ്പ കർഷകർ സൂക്ഷിച്ചിട്ടുണ്ട്. ഉണക്കി സൂക്ഷിച്ച കപ്പ വിൽക്കാൻ വിപണിയില്ലാതെ നാട്ടിലെ കർഷകർ. പാമ്പാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകർക്കാണ് ഈ ദുരിതം.
ഉണക്കു കപ്പയ്ക്കു നൂറു രൂപ വരെ വിലയുണ്ടെങ്കിലൂം ഇതര സംസ്ഥാനങ്ങളിലെ ഉണക്കുകപ്പ നാട്ടിൽ സുലഭമായതോടെ കച്ചവടക്കാർ നാട്ടിലെ കർഷകരെ ഉപേക്ഷിച്ച നിലയിലാണ്. വിപണി ഇല്ലാത്തതിനാൽ ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണു കർഷകർ.
അതേസമയം, സർക്കാർ നിയന്ത്രണത്തിലുള്ള കേരള ഫീഡ്സ് കാലിത്തീറ്റ നിർമാണ ഫാക്ടറിയിൽ കാലിത്തീറ്റ നിർമാണത്തിന് കപ്പ ആവശ്യമാണ്. അതിനാൽ കർഷകർ സൂക്ഷിച്ചിരിക്കുന്ന കപ്പ ഇതിനായി ഉപയോഗിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകരിൽനിന്ന് ഉണക്കക്കപ്പ സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ക്ഷീര മന്ത്രിക്ക് നിവേദനം നൽകി.