/sathyam/media/media_files/1t4eSIlT74dur3fsbG9r.jpg)
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമാരംഭിച്ച് നാലുമാസം പിന്നിടുമ്പോൾ ഒരു ശരാശരി മലയാളി കുടുംബത്തിെന്റ മാസച്ചെലവ് 5000 രൂപ മുതൽ 10,000 രൂപവരെ കൂടി. പെട്രോൾ, ഡീസൽ വിലയും സെസുംമുതൽ വെള്ളക്കരവും വൈദ്യുതിനിരക്കുംവരെ വർധിച്ചതോടെ കുടുംബബജറ്റ് താളംതെറ്റിയിരിക്കുകയാണ്.
വർഷാവർഷം അടയ്ക്കുന്ന കെട്ടിടനികുതി കൂടിയതും കുടിശ്ശികത്തുകയുടെ പലിശനിരക്ക് കൂട്ടി. പച്ചക്കറി ഉൾപ്പെടെയുള്ളവയ്ക്കും തീവിലയായി.ഇന്ധനവിലയിൽ ഏപ്രിൽമുതൽ അധികം നൽകിത്തുടങ്ങിയത് രണ്ടുരൂപ. രണ്ടു മാസത്തിലൊരിക്കൽ മുന്നൂറ്റമ്പത് രൂപയോളം ശരാശരി വെള്ളക്കരം നൽകിയിരുന്നിടത്ത് മുന്നൂറ് ശതമാനം വർധനയ്ക്കുശേഷം അത് 900 രൂപയോളമായി. ജൂലായിലെ ബില്ലിൽ വൈദ്യുതി സർച്ചാർജ് യൂണിറ്റൊന്നിന് 18 പൈസവീതം കൂട്ടിയതോടെ സാധാരണ കുടുംബങ്ങൾ ബുദ്ധിമുട്ടിലായി.
കെട്ടിടനികുതി അഞ്ചുശതമാനം വർധിച്ചതോടെ 1000 രൂപ നികുതിയുണ്ടായിരുന്നിടത്ത് 50 രൂപ കൂടുതൽ അടയ്ക്കേണ്ടിവന്നു. നികുതിക്കുടിശ്ശികയുണ്ടായിരുന്നതിന് അതിന്റെ രണ്ടു ശതമാനം തുക പലിശയായും അടയ്ക്കേണ്ട അവസ്ഥ വന്നു. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെയാണ് ഈ തുക വന്നത്.കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് ഫീസ് കൂട്ടിയതോടെ അതും സാധാരണക്കാരെ ബാധിക്കുന്ന തരത്തിലായി. നേരത്തേ 150 ചതുരശ്രമീറ്റർ വരെയുള്ളവർക്ക് പെർമിറ്റ് ഫീസ് ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ സൗജന്യം 80 ചതുരശ്ര മീറ്റർവരെയുള്ളവർക്കാക്കി. 81 മുതൽ 150 ചതുരശ്രമീറ്റർ വരെയുള്ള താമസാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് ഫീസ് ചതുരശ്രമീറ്ററിന് 50 രൂപയാക്കി. വലിയ കെട്ടിടങ്ങൾക്കുള്ള ഫീസിലും ക്രമാനുഗത വർധനയുണ്ടായി.
വിലക്കയറ്റം 30 മുതൽ 300 ശതമാനംവരെയായതോടെ ജനജീവിതം ദുസ്സഹമാണ്. സംസ്ഥാനത്ത് പല നികുതികളും അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിലാണ്. കൊടുക്കാനുള്ളത് കൊടുക്കുകയും കിട്ടാനുള്ളത് കിട്ടാതിരിക്കുകയും ചെയ്യുമ്പോൾ കുടുംബബജറ്റ് പതിന്മടങ്ങായി വർധിച്ചിട്ടുണ്ട്.