പുളിക്കീഴ് (പത്തനംതിട്ട): പത്തനംതിട്ട ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ കാൽലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കും.
താറാവും കോഴിയും മറ്റ് വളർത്തുപക്ഷികളും ഇതിൽ ഉൾപ്പെടും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ തീരുമാനം. 2500 വലിയ താറാവുകളും 1500 ചെറിയ താറാവുകളും നിരണം താറാവുവളർത്തൽ കേന്ദ്രത്തിലുണ്ട്.
പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്ടഡ് സോണായും പത്തുകിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും കളക്ടർ പ്രഖ്യാപിച്ചു.ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഡക്ക് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ കോഴി, താറാവ് കർഷകരുടെ പേര് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ നടപടികൾ സ്വീകരിക്കാൻ കളക്ടർ ഉത്തരവിട്ടു.