കണ്ണൂർ/ എടക്കാട് : മസ്റ്ററിങ് നടപടി പൂർത്തിയാക്കിയവർക്ക് മാത്രമേ പെൻഷൻ ലഭിക്കൂവെന്ന നിർദേശത്തെത്തുടർന്ന് രണ്ട് ദിവസമായി പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിലെത്തി മടങ്ങുകയാണ്.2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർ ഓഗസ്റ്റ് 24-ന് മുൻപ് മസ്റ്ററിങ് നടത്തണം.
അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ രണ്ടുദിവസമായി മസ്റ്ററിങ് നിർത്തിവെച്ചിരിക്കയാണ്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മസ്റ്ററിങ് ക്യാമ്പ് നടത്തുന്നുവെന്ന് അറിയിച്ചെങ്കിലും സെർവറിലെ സാങ്കേതിക തകരാറിനെത്തുടർന്ന് മാറ്റിവെക്കേണ്ടിവന്നു.വിധവ പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൂടാതെ വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വാങ്ങുന്നവരെല്ലാം മസ്റ്ററിങ് ചെയ്യണം.
ഓരോ ദിവസവും മസ്റ്ററിങ് ചെയ്യുന്നതിന് വിവിധ ക്ഷേമനിധി ബോർഡുകൾ അറിയിപ്പിലൂടെ അംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളിലെത്തി പലരും മടങ്ങുന്ന സ്ഥിതിയാണ്. സെർവറിന്റെ വേഗക്കുറവ് കാരണം മസ്റ്ററിങ് നടപടികൾ വളരെ സാവധാനം മാത്രമേ പൂർത്തിയാക്കാനാവുന്നുള്ളൂവെന്ന് അക്ഷയ സംരംഭകർ പറയുന്നു.
ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പെൻഷൻ ഗുണഭോക്താക്കളും. കഠിനമായ മഴയെ അവഗണിച്ചാണ് പലരും അക്ഷയ കേന്ദ്രങ്ങളിലെത്തുന്നത്. മസ്റ്ററിങ്ങില്ലെന്ന വിവരമറിയുന്നതോടെ നിരാശയോടെയാണ് മടങ്ങുന്നത്.