ഡൽഹി: നീറ്റ് ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ഡോക്ടർമാർക്കുള്ള ബോണ്ട് നയത്തിൽ ഇളവ് പരിഗണിക്കുന്നതായി ദേശീയ മെഡിക്കൽ കമ്മിഷൻ. ബോണ്ട് നയം പുനഃപരിശോധിക്കാൻ 2019-ൽ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
നിശ്ചിത കാലാവധി പൂർത്തിയാകുംമുമ്പ് കോഴ്‌സ് അല്ലെങ്കിൽ ജോലി ഉപേക്ഷിക്കുന്ന വിദ്യാർഥി അല്ലെങ്കിൽ ഡോക്ടറിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന വ്യവസ്ഥയാണ് ബോണ്ടുകൾ. സർവീസ് ബോണ്ട്, സീറ്റ് ലീവ് ബോണ്ട് എന്നിങ്ങനെ രണ്ടുതരം ബോണ്ടുകളാണുള്ളത്. സീറ്റ് ലീവ് ബോണ്ട് വിദ്യാർഥിയും കോളേജും തമ്മിലുള്ളതാണെങ്കിൽ സർവീസ് ബോണ്ട് ഡോക്ടറും സംസ്ഥാന സർക്കാരും തമ്മിലാണ്
വിവിധ സംസ്ഥാനങ്ങളിൽ 50 ലക്ഷം രൂപവരെ സീറ്റ് ലീവ് ബോണ്ടിന് വ്യവസ്ഥവെക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ പഠനംപൂർത്തിയാകാതെ സീറ്റ് ഉപേക്ഷിക്കേണ്ടിവരുന്ന വിദ്യാർഥികൾക്ക് ബോണ്ട് നയം സാമ്പത്തികബുദ്ധിമുട്ടിനും മാനസികപ്രശ്നങ്ങൾക്കും കാരണമാകുന്നതായി പരാതിയുണ്ട്.പഠനം പൂർത്തിയാക്കുന്ന ഡോക്ടർ അഞ്ചുവർഷമെങ്കിലും സംസ്ഥാനസർക്കാരിനു കീഴിൽ പ്രവർത്തിക്കമെന്ന ചട്ടവും വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുണ്ട്.