Advertisment

ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചത് ഇന്ത്യയുടെ ധീര പരിശ്രമം കൊണ്ടെന്ന് നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്

ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

New Update
rtyuiopoiuyt

കൊച്ചി: റഷ്യ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിനു പിന്നില്‍ ഇന്ത്യയുടെ ധീരമായ ശ്രമങ്ങളും അക്ഷീണമായ ചിന്താഗതിയുമാണെന്ന് മുന്‍ നാസ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്മിത്ത്. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കൊച്ചിയില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

Advertisment

ചന്ദ്രന്‍റെ ദക്ഷിണധ്രുവ മേഖലയില്‍ ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയ കഴിഞ്ഞ വര്‍ഷത്തെ ചാന്ദ്രയാന്‍ -3 ദൗത്യത്തെ പരാമര്‍ശിച്ചാണ് സ്റ്റീവ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്. ബഹിരാകാശ രംഗത്ത് കൈവരിച്ച പുരോഗതിയില്‍ ഇന്ത്യക്ക് അഭിമാനിക്കാമെന്നും ബഹിരാകാശ പദ്ധതിയെ കരുത്തോടെയും ധീരതയോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നാസയ്ക്കു വേണ്ടി നാല് തവണയായി 16 ദശലക്ഷം മൈല്‍ ആണ് സ്റ്റീവ് സ്മിത്ത് ബഹിരാകാശത്ത് സഞ്ചരിച്ചിട്ടുള്ളത്. ഹബിള്‍ ബഹിരാകാശ ടെലിസ്കോപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഏഴ് ബഹിരാകാശ നടത്തവും അദ്ദേഹം നടത്തി.ബഹിരാകാശ യാത്രയ്ക്കായി അപേക്ഷിച്ചപ്പോള്‍ നാസയില്‍ നിന്നും നാല് തവണ നിരസിക്കപ്പെട്ട അനുഭവം സ്റ്റീവ് സ്മിത്ത് പങ്കുവച്ചു. ഓരോ തവണ നിരസിക്കപ്പെടുമ്പോഴും അതിനായി ധീരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ലക്ഷ്യത്തിലെത്താന്‍ സാധിച്ചു. നാസയിലെ ബഹിരാകാശ സഞ്ചാരി എന്ന നിലയില്‍ അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഒരു ബഹിരാകാശ യാത്രികന്‍റെ തൊഴിലനുഭവം എപ്പോഴും ദൗത്യത്തില്‍ അധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വംശജനായ യുഎസ് ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുമായുള്ള സൗഹൃദവും സ്റ്റീവ് സ്മിത്ത് അനുസ്മരിച്ചു.

എല്ലാ മേഖലയിലും എഐ ചര്‍ച്ചചെയ്യപ്പെടുന്ന വേളയാണിതെന്നും എഐയിലൂടെ ജീവിതം ലളിതമാക്കാനും എന്തെല്ലാം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാകുമെന്ന് തീരുമാനിക്കാനുമാകുമെന്ന് സ്റ്റീവ് സ്മിത്ത് ചൂണ്ടിക്കാട്ടി. എഐ മാതൃകകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും മതിയായ വൈദഗ്ധ്യമുള്ള ആളുകളെ പരിശീലിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ സംവിധാനം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഡെവലപ്പര്‍മാര്‍, ബിസിനസ് പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎം ക്ലയന്‍റുകള്‍, പങ്കാളികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത സമ്മേളനത്തിന്‍റെ ആദ്യ ദിനം ശ്രദ്ധ പിടിച്ചുപറ്റി.

Advertisment