/sathyam/media/media_files/wE0dIIAw27ZbZap9PzxI.jpg)
ആലപ്പുഴ ∙ പുന്നമടയിൽ 10നു നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മാറ്റിവച്ചതോടെ ക്ലബ്ബുകൾ പരിശീലന ക്യാംപുകൾ പിരിച്ചുവിട്ടു.അതേസമയം, വയനാട് ദുരന്തത്തിൽ നിന്നു നാടു മുക്തമായശേഷം മാത്രം വള്ളംകളി നടത്തിയാൽ മതിയെന്ന് ആവശ്യപ്പെടുന്ന ക്ലബ്ബുകളുമുണ്ട്. വള്ളംകളിയുടെ പുതിയ തീയതി സംബന്ധിച്ചുള്ള ചർച്ചയ്ക്കായി കേരള ബോട്ട് ക്ലബ് അസോസിയേഷൻ ഇന്നു യോഗം ചേരും.
ക്യാംപ് പിരിച്ചുവിടുമ്പോൾ തുഴച്ചിലുകാർക്ക് ഇതുവരെയുള്ള വേതനം നൽകാനാകാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലുള്ള ഏതാനും ക്ലബ്ബുകൾ മാത്രമാണു ക്യാംപ് പൂർണമായി പിരിച്ചുവിടാത്തത്. 11 ക്ലബ്ബുകളാണു നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നത്. ഇവയിൽ ഓരോ ക്ലബ്ബിനും പരിശീലനത്തിനു കുറഞ്ഞത് 25 ലക്ഷം രൂപയുടെ ചെലവ് ഇതുവരെ ഉണ്ടായിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 60 ലക്ഷത്തോളം രൂപ ചെലവാക്കിയ ക്ലബ്ബുകളുമുണ്ട്.
ഓഗസ്റ്റിൽ തന്നെ വള്ളംകളി നടത്തണമെന്നാണു ഭൂരിഭാഗം ക്ലബ്ബുകളുടെയും ആവശ്യം. വള്ളംകളി നീണ്ടുപോകുന്നതു ചെലവും കൂട്ടും. ഇതു ഭാരിച്ച നഷ്ടത്തിലേക്കു ക്ലബ്ബുകളെ നയിക്കുമെന്നാണ് ഇവർ പറയുന്നത്.
വള്ളംകളി ഒരു മാസത്തിലധികം നീണ്ടു പോയാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തുഴച്ചിലുകാരെ എത്തിക്കാനാണു ബുദ്ധിമുട്ട് നേരിടുക. നിലവിൽ മണിപ്പുർ, കശ്മീർ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള കനോയിങ്, കയാക്കിങ് താരങ്ങൾ വിവിധ ക്ലബ്ബുകൾക്കായി പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു.ക്യാംപ് പിരിച്ചു വിടുന്നതോടെ വിമാന ടിക്കറ്റിനു ലക്ഷങ്ങൾ ചെലവഴിച്ച് ഇവരെ സ്വദേശങ്ങളിലെത്തിക്കണം. വള്ളംകളിക്കു തിരികെ എത്തിക്കാൻ വീണ്ടും വൻതുക ചെലവാക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us