ആലപ്പുഴ ∙ പുഞ്ചക്കൃഷി വിളവെടുപ്പ് അവസാനഘട്ടത്തിലെത്തിയപ്പോൾ നെല്ലു സംഭരണം പാളുന്നു. കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലകളിൽ പല പാടശേഖരങ്ങളിലും കൊയ്ത നെല്ല് രണ്ടാഴ്ചയിലധികമായി സംഭരിക്കാതെ കിടക്കുകയാണ്. വേനൽക്കാലത്തും ഈർപ്പത്തിന്റെയും കറവലിന്റെയും പേരിൽ മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നുണ്ട്. ക്വിന്റലിനു 10 കിലോഗ്രാമാണു കിഴിവ് ആവശ്യപ്പെടുന്നത്. കിഴിവ് നൽകാമെന്നു പറഞ്ഞിട്ടു പോലും മില്ലുകാർ നെല്ലു സംഭരിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി.
അതേസമയം, നെല്ലിൽ പതിരിന്റെയും കറവലിന്റെയും അളവു കൂടിയെന്നും നഷ്ടമുണ്ടാകുന്നതിനാലാണു നെല്ലു സംഭരിക്കാത്തതെന്നുമാണു മില്ലുകാരുടെ വാദം. ജില്ലയിൽ വേനൽമഴ പെയ്തു തുടങ്ങിയത് നെല്ലിൽ ഈർപ്പത്തിന്റെ അളവു കൂടാനും കൂടുതൽ മഴ നനഞ്ഞാൽ വിത്ത് കിളിർക്കാനും ഇടയാക്കും. മഴ കാരണം ദിവസം ചെല്ലുന്തോറും കറവൽ കൂടുന്ന അവസ്ഥയുമുണ്ട്. അത് ഒഴിവാക്കാൻ തൊഴിലാളികളെ വച്ചു ദിവസവും നെല്ല് ചിക്കി ഉണക്കുകയാണ്. ഒരു ദിവസം 3000 രൂപ ഇതിനായി അധിക ചെലവ് വരുന്നതായി കർഷകർ പറയുന്നു.
മുൻപു പാലക്കാട്ടു നിന്നാണു കൂടുതൽ മില്ലുകാർ എത്തിയിരുന്നതെങ്കിൽ ഇത്തവണ അവർ സംഭരണത്തിൽ നിന്നു പിന്മാറി. ഒരു ക്വിന്റൽ നെല്ല് സംഭരിച്ചാൽ 68 കിലോഗ്രാം അരി സപ്ലൈകോയ്ക്കു തിരികെ നൽകണമെന്ന വ്യവസ്ഥ പാലിച്ചാൽ ലാഭം കിട്ടില്ലെന്ന കാരണം പറഞ്ഞാണു മില്ലുകാരുടെ പിന്മാറ്റം.ഇതുവരെ 27,505 കർഷകരിൽ 314.57 കോടി രൂപയുടെ നെല്ലാണു സംഭരിച്ചത്. 203.28 കോടി രൂപയുടെ പട്ടിക ബാങ്കുകൾക്കു നൽകി. കനറാ ബാങ്കുകളിൽ 9564 കർഷകർക്കുള്ള 127.14 കോടിയും എസ്ബിഐ വഴി 6776 കർഷകർക്കായി 76.14 കോടി രൂപയുടെയും പട്ടികയാണു നൽകിയിട്ടുള്ളത്.