തിരുവല്ല : നിരണം താറാവുകളെയും മറ്റു വളർത്തു പക്ഷികളെയും വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. മാർച്ച് വരെയാണ് നിരോധനം.സ്വകാര്യ വ്യക്തികൾക്കും കർഷകർക്കും ബാധകമാണ്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കലക്ടർ പുറപ്പെടുവിച്ചു. മേയ് രണ്ടാം വാരത്തിലാണ് സർക്കാർ ചുമതലയിലുള്ള നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പ്രഭവ കേന്ദ്രമെന്ന നിലയിലാണ് നിരണത്ത് താറാവു വളർത്തൽ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. 10 കിലോമീറ്റർ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പക്ഷികളെ പുറത്തേക്ക് കൊണ്ടു പോകുന്നതും പുറത്തുനിന്നു ഇവിടേക്ക് എത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊലീസിന് ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകിയിട്ടുണ്ട്.പക്ഷിപ്പനിയെ തുടർന്ന് നിരണം താറാവ് വളർത്തൽ കേന്ദ്രത്തിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കിയിരുന്നു. 1393 കുഞ്ഞുങ്ങൾ അടക്കം 3948 താറാവുകളെയാണ് കൊന്നത്. ഡക് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 235 കോഴികളെയും അന്ന് കൊന്നിരുന്നു.
മേയിൽ നിരണം പഞ്ചായത്തിലെ 11-ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയും രണ്ടായിരത്തോളം താറാവുകളെ കൊന്നിരുന്നു.രണ്ടാഴ്ച മുൻപ് പക്ഷിപ്പനിയെക്കുറിച്ചു പഠിക്കാൻ വിദഗ്ദ സംഘം എത്തിയിരുന്നു. ഇവർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നിയന്ത്രണം.