എടക്കാട്: 65 ലക്ഷത്തിലേറെ വരുന്ന സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷൻകാരിൽ 78 ശതമാനത്തോളം പേർ ഇതുവരെയായി മസ്റ്ററിങ് നടത്തി. സാമൂഹികക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ജൂലായ് 31-ന് അവസാനിക്കും. 14 ലക്ഷത്തിലേറെ പേർ ബാക്കിയുണ്ട്.
ഗ്രാമപ്പഞ്ചായത്തുതലത്തിൽ 80 ശതമാനവും നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 75 ശതമാനവും മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. സാമൂഹികക്ഷേമ പെൻഷൻ വാങ്ങുന്ന 10 ലക്ഷത്തിലേറെ പേർ ബാക്കിയുണ്ട്. വിവിധ കാരണങ്ങളാൽ മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്ത 77,095 പേരാണ് ഈ വിഭാഗത്തിലുള്ളത്. പൂർത്തിയാക്കാനാകാത്ത 39,864 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്.
വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരിൽ 71 ശതമാനം പേരാണ് ശനിയാഴ്ചവരെ മസ്റ്ററിങ് നടത്തിയത്. ആകെ 12,56,837 പേരാണ് സംസ്ഥാനത്തെ ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്നത്. മൂന്നരലക്ഷത്തോളം പേർ ഈ വിഭാഗത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാനുണ്ട്. ഇത് പൂർത്തിയാക്കാനാകാത്ത 12,769 പേരും ക്ഷേമനിധി പെൻഷൻകാരിലുണ്ട്. 31-ന് മുൻപ് മസ്റ്ററിങ് നടത്താത്തവർക്ക് ജൂലായ് വരെയുള്ള പെൻഷൻ ലഭിക്കാതെ വരും.
മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് എല്ലാ മാസവും ഒന്നുമുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് നടത്താത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടാകില്ല. അവസാന തീയതി അടുത്തതോടെ അക്ഷയകേന്ദ്രങ്ങളിൽ മസ്റ്ററിങ്ങിന് വലിയ തിരക്കാണ്. ഞായറാഴ്ച പ്രത്യേക ക്യാമ്പ് നടത്തി ചില അക്ഷയ സംരംഭകർ ഇതിന് അവസരമൊരുക്കിയിട്ടുണ്ട്.