തിരുവനന്തപുരം: കാലവർഷം രണ്ടുമാസം പിന്നിടുമ്പോൾ കേരളത്തിൽ മഴ 32 ശതമാനം കുറവ്.
അഞ്ചുജില്ലകളിൽ മാത്രമാണ് കാലവർഷം സാധാരണ തോതിൽ ലഭിച്ചത്. മഴദിനങ്ങൾ തീരെക്കുറവായിരുന്നു.
അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കാലവർഷക്കാലത്തിന്റെ മധ്യത്തോടെ എൽനിനോ പ്രതിഭാസം ഉടലെടുക്കാനും സാധ്യതയുണ്ട്. ഇത് കാലവർഷത്തെ ബാധിച്ചേക്കാം.
ജൂൺ ഒന്നുമുതൽ 28 വരെ 1244.7 മില്ലീമീറ്റർ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാൽ കേരളത്തിൽ ലഭിച്ചത് 846.8 മില്ലീമീറ്ററാണ്. ഇടുക്കിയിൽ ഇത്തവണ മഴ പകുതിയായി കുറഞ്ഞു. ചിലദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്തെങ്കിലും കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് കുറവ്.
ആലപ്പുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ മാത്രമാണ് സാധാരണ തോതിൽ മഴ പെയ്തത്. എന്നാൽ ഈ ജില്ലകളിൽ ഒരിടത്തും ദീർഘകാല ശരാശരിയെക്കാൾ മഴ ലഭിച്ചിട്ടില്ല. കോട്ടയം (38 ശതമാനം), പാലക്കാട്, തൃശ്ശൂർ (37 ശതമാനം), മലപ്പുറം (32 ശതമാനം), തിരുവനന്തപുരം (31 ശതമാനം) എന്നിവയാണ് വലിയതോതിൽ മഴ കുറഞ്ഞ ജില്ലകൾ. മാഹിയിലും 21 ശതമാനം കുറഞ്ഞു.
വരുംദിവസങ്ങളിൽ കേരളത്തിൽ ഒരിടത്തും ശക്തമായ മഴയ്ക്ക് കാലാവസ്ഥാവകുപ്പ് സാധ്യത കാണുന്നില്ല. 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ സാധാരണ തോതിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് നാലുമുതൽ 10 വരെ പതിവിലും മഴ കുറയും.