ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശ ഖണ്ഡികയിൽനിന്നാണ് വിവരാവകാശ നിയമം ഉയിർകൊണ്ടതെന്നും മൗലികാവകാശ ലംഘനം ഭരണഘടനാ ലംഘനമായി വ്യാഖ്യാനിക്കപ്പെടുമെന്നും കൊല്ലത്ത് നടന്ന വിവരാവകാശ സെമിനാർ അഭിപ്രായപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം അപേക്ഷകന് നിശ്ചിത സമയത്ത് രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ വകുപ്പ് നഷ്ട പരിഹാരം നല്കേണ്ടി വരും. ഓഫീസർമാർക്കുള്ള ഫൈൻ,അച്ചടക്കനടപടി എന്നിവയ്ക്ക് പുറമേയാണിത്.നഷ്ടപരിഹാരത്തുകയ്ക്ക് പരിധിയില്ല.
ഓഫീസർമാർ ഫയൽ രൂപീകരിക്കുമ്പോഴും ഉത്തരവുകളും കുറിപ്പുകളും തയാറാക്കുമ്പോഴും നാളെ ഒരു പൗരൻ ഇതേ കുറിച്ച് ചോദിക്കുമെന്ന ബോധ്യത്തിൽ പേനയെടുക്കണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ച സംസ്ഥാന വിവരവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കിം പറഞ്ഞു.
ഫയൽ കാണാതാകൽ പതിവായിരിക്കുന്നു. അത്തരം ഘട്ടത്തിൽ കാണാതായ ഫയൽ പുനഃസൃഷ്ടിച്ച് സൂക്ഷിക്കണം.കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടിയുമുണ്ടാകും.
ചോദ്യത്തിൽ പരാമർശിച്ച മൂന്നാം കക്ഷി മരിച്ചുപോയാൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരം നല്കുന്നതിന് നിയമ പ്രകാരം പ്രഖ്യാപിക്കപ്പെട്ട അവകാശിയുടെ അഭിപ്രായം തേടണം.മറുപടികൾ ഇ-മെയില്‍ വഴിയും നല്കാം. പക്ഷെ നല്‍കിയതിന്റെ രേഖ സൂക്ഷിക്കണം.
റവന്യൂ വകുപ്പിൽനിന്ന് എഫ്.എം.ബി (ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക്) പകർപ്പ് നല്‍കുമ്പോള്‍ സറ്റേഷനറി ചിലവ് മാത്രമേ ഈടാക്കാവൂ.
അഴിമതിക്കെതിരെ നിലകൊള്ളാനും ഭരണസുതാര്യത ഉറപ്പാക്കാനും ഉദ്യോഗസ്ഥതല ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും പൗരന് വിവരം ലഭിക്കേണ്ടതുണ്ട്.ഈ സാഹചര്യത്തില്‍ വിവരം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടിയുണാകുമെന്നും അദ്ദേഹം അറിയിച്ചു.വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം സെമിനാറിൽ ഉത്തരവുമുണ്ടായി.
ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിപാടിയിൽ കമ്മിഷണര്‍ ടി.കെ. രാമകൃഷ്ണൻ അധ്യക്ഷനായി.വിവരങ്ങള്‍ കൃത്യതയോടെ കൈമാറി അപ്പീലിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഫാത്തിമ മാതാ നാഷനല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം. ആര്‍. ഷെല്ലി, മുൻ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ലത്തീഫ് മാമൂട്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.