മെഗാവേദിയിൽ വിസ്മയമാകുവാൻ ഏരീസ് കലാനിലയം ഒരുങ്ങുകയാണ്. അതിനൂതന ദൃശ്യ ശ്രവ്യ മികവോടെ ആദ്യം അവതരിപ്പിക്കുക കലാനിലയത്തിന്റെ നാടകം “രക്തരക്ഷസ്” തന്നെയാണ്. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സർ സോഹൻ റോയിയും ചേർന്ന് കരാറിൽ ഒപ്പുവച്ചു. അതോടെ കലാനിലയം ഇനി അറിയപ്പെടുക " ഏരീസ് കലാനിലയം ആർട്സ് & തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും. ഏരീസും - കലാനിലയവും സംയുക്തമായി ചേർന്നായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ.
സോഹൻ റോയിക്ക് കലാമേഖലയോടുള്ള പ്രത്യേക താല്പര്യമാണ് ഏരീസ് കലാനിലയത്തിലേക്ക് എത്തിയത്. ഡോൾബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്റെ പ്രദർശനം.പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ പ്രദർശനം നടത്തുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമാണ്. പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരി ഏരീസ് കലാനിലയം ഡയറക്ടർ ബോർഡ് അംഗമാണ്.
വർഷങ്ങൾക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള അവതരണ രീതി കൊണ്ട് മലയാളക്കരയാകെ ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം സ്ഥിരം നാടകവേദി. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെയാണ് കലാനിലയം ശ്രദ്ധ നേടിയത്. രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, അലാവുദീനും അത്ഭുതവിളക്കും , നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന് സർ സോഹൻ റോയ് പറഞ്ഞു.
കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് ഈ നാടകസംഘം ശ്രദ്ധേയമായത് എന്നും, ' നാടകം സിനിമ പോലെ നാടാകെ 'ഇളക്കി ജന മനസ്സുകൾ കീഴടക്കി'യ കലാനിലയം ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
1963ൽ ശ്രീ കലാനിലയം കൃഷ്ണൻ നായർ നിലവിലെ നാടക സങ്കല്പത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്ത് എത്തി . 150ലധികം കലാകാരന്മാർ കലാനിലയത്തിന്റെ ഭാഗമായിരുന്നു അന്ന് . സിനിമാതാരം ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എൻ. കെ ആചാരി കലാനിലയത്തിന്റെ നാടകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനത്തും നാടകാവതരണം നടത്തിയിട്ടുണ്ട് . സ്കൂൾതലം മുതൽ തന്നെ കുട്ടികളിൽ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഏരീസ് കലാനിലയത്തിന് ഉണ്ട് .
ഓരോ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക ഡ്രാമ ക്ലബ്ബുകൾ രൂപീകരിക്കും . ഇതുവഴി കുട്ടികളുടെ അഭിരുചി വളർത്താൻ ആകും എന്നുള്ള പ്രതീക്ഷയിലാണ് ഏരീസ്.ഇന്ന് സാമുദ്രിക വിപണിയിൽ, ഷിപ്പ് ഡിസൈനും ഇൻസ്പെക്ഷനും ഉള്‍പ്പെടെ അഞ്ചു വിഭാഗങ്ങളില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനവും, പത്ത് വിഭാഗങ്ങളില്‍ ഗള്‍ഫ് മേഖലയിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്.സിനിമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്ന ഏരീസിന് കലാനിലയത്തിലൂടെ കൂടുതൽ ശ്രദ്ധ നേടും എന്നതും ഉറപ്പാണ്.
ഭാരതത്തിലെ സിനിമാ മേഖലയെ ഒരു കുടക്കീഴിൽ ഒന്നിപ്പിച്ച് ഹോളിവുഡ് മാതൃകയിൽ 'ഇൻഡിവുഡ് ' എന്ന ബ്രാൻഡിന് കീഴിൽ അണിനിരത്തുക എന്നതും സോഹൻ റോയിയുടെ സ്വപ്നമാണ്. ഇതിനായി പത്ത് ബില്ല്യൺ അമേരിക്കൻ ഡോളർ നിക്ഷേപ മൂല്യമുള്ള "പ്രൊജക്റ്റ് ഇൻഡിവുഡ് " എന്ന ഒരു പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി മോഷന്‍ & അനിമേഷന്‍ സ്റ്റുഡിയോ ആയ ഏരീസ് എപ്പിക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമിശ്രണ സ്റ്റുഡിയോകളില്‍ ഒന്നായ ഏരീസ് വിസ്മയാസ് മാക്‌സ്, തിരുവനന്തപുരത്തെ അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ ഏരീസ് പ്ലെക്‌സ് എന്ന മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ , പ്രിവ്യൂ തീയേറ്ററുകള്‍ മുതലായവയും അദ്ദേഹം ആരംഭിച്ചു.
ദൃശ്യ മേഖലയിലെ സാന്നിധ്യമായി മാറിയ മറൈന്‍ ബിസ് ടിവി, മെഡിബിസ് റ്റി വി, ഇന്‍ഡി വുഡ് റ്റി വി എന്നീ ടെലിവിഷന്‍ ചാനലുകളും ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ ഭാഗമാണ്.