തിരുവനന്തപുരം: കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താണ് കേന്ദ്ര തീരുമാനം.
നിലവിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെങ്കിലും കർശനമനല്ല. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുൻനിര യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്. നാല് ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽപ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന നിർമാതാക്കൾ ഇത് ഉറപ്പിക്കണം.