കോഴിക്കോട് : അടിയന്തരാവസ്ഥ കാലം മുതൽ ആർ എസ് എസ് , ജനസംഘം പ്രവർത്തനങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി കഴിഞ്ഞ 50 വർഷക്കാലമായി സംഘടനാ രംഗത്ത് സ്ഥാനമാനങ്ങൾ നോക്കാതെ നിഷ്ക്കാമ പ്രവർത്തനം നടത്തിയ കർമ്മയോഗിയാണ് തിരുവണ്ണൂർ ബാലകൃഷ്ണനെന്നും പുതു തലമുറ രാഷ്ട്രീയ പ്രവർത്തകർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻ്റ് പി. പീതാംബരൻ പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ ബി ജെ പി മുതിർന്ന നേതാവ് തിരുവണ്ണൂർ ബാലകൃഷ്ണൻ്റെ സപ്തതിയോടനുബന്ധിച്ച് കേശവപുരി ഹിന്ദു സേവാ കേന്ദ്രം സംഘടിപ്പിച്ച സപ്തതി സമാദരണ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ഹിന്ദു കേശവപുരി ഹിന്ദു സേവാ കേന്ദ്രം മാനേജിംഗ് ട്രസ്റ്റിയും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയുമായ സുധീഷ് കേശവപുരി അധ്യക്ഷത വഹിക്കുകയും തിരുവണ്ണൂർ ബാലകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
കോർപ്പറേഷൻ കൗൺസിലർ എൻ. ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
ഗുരുവായൂരപ്പൻ കോളെജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീ ശൈലം ഉണ്ണികൃഷ്ണൻ, ആർ എസ് എസ് കോഴിക്കോട് വിഭാഗ് കാര്യകാരി അംഗം പി.ഹരീഷ് ലോക് ജനശക്തി പാർട്ടി (ആർ) ജില്ലാ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം, പി എ ശ്യാം പ്രസാദ് എന്നിവർ പ്രസംഗിച്ചു.