കൊല്ലം ∙ നീണ്ടകര പാലത്തിലെ തൂണുകളെ ബന്ധിപ്പിച്ച ചങ്ങലയിൽ താഴു വീണതോടെ ജില്ലയിൽ ഈ വർഷത്തെ ട്രോളിങ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം നീണ്ടു നിൽക്കുക. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും തിരികെ എത്തിക്കഴിഞ്ഞു.
ഇതിൽ മത്സ്യവിൽപന നടത്താൻ കഴിയാത്തവർക്ക് ഇന്നും നാളെയും കൂടി അവസരമുണ്ടാകും. പരമ്പരാഗത മത്സ്യബന്ധനത്തിന് ഈ കാലയളവിൽ നിരോധനമില്ല. നീണ്ടകര പാലത്തിന് പടിഞ്ഞാറു വശം, തങ്കശ്ശേരി, അഴീക്കൽ തുറമുഖങ്ങളാണ് അടച്ചിടുന്നത്.
നിരോധന മേഖലയിൽ ഉൾപ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, അഴീക്കൽ അഴിമുഖങ്ങളിലും ഇത് ബാധകമാണ്. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക് പ്രവർത്തിക്കാം.
മത്സ്യബന്ധനത്തിലേർപ്പെടുന്ന യാനങ്ങൾക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്‌ജെട്ടികളിൽ/വാർഫുകളിൽ ലാൻഡിങ് അനുമതി ഉടമകൾ നൽകാൻ പാടില്ല. നിരോധനം ലംഘിക്കാതിരിക്കാൻ തീരപ്രദേശങ്ങളിൽ കനത്ത പൊലീസ് കാവൽ ഈ സമയങ്ങളിൽ ഉറപ്പാക്കും.