തിരുവനന്തപുരം∙ അധിക ലോഡിനെ തുടർന്നു തകരാറിലായ വിതരണ ശൃംഖല ശക്തമാക്കാൻ 2,000 കോടി രൂപ കൂടി ചെലവഴിക്കുമെന്നു റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ വൈദ്യുതി ബോർഡ് അറിയിച്ചു. നേരത്തേ പ്രഖ്യാപിച്ച 6,800 കോടി അപര്യാപ്തമാണെന്നു കമ്മിഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. സോളർ ഉൾപ്പെടെ പാരമ്പര്യേതര ഊർജ ഉൽപാദനവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിൽ രണ്ടാമത്തെ തെളിവെടുപ്പ് കമ്മിഷൻ ഇന്നു നടത്തും.
വേനലിൽ വൈദ്യുതി ഉപയോഗം അമിതമായതിനെ തുടർന്ന് കാസർകോട്,മലപ്പുറം,ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫോമറുകളും ലൈനുകളും കേടായത്. ഈ ജില്ലകളിൽ 1,000 കോടി രൂപ ചെലവഴിക്കും. മറ്റു 11 ജില്ലകളിലേക്കാണ് ബാക്കി 1000 കോടി. ഇതു കൂടി ചേർത്ത് ആകെ 8,800 കോടി രൂപയുടെ പദ്ധതി 15 ദിവസത്തിനകം ബോർഡ് കമ്മിഷന് സമർപ്പിക്കും.
പുതിയ 2,000 കോടി രൂപയുടെ പദ്ധതികൾ ജനങ്ങളുടെ അറിവിലേക്കായി കമ്മിഷൻ പ്രസിദ്ധീകരിക്കും. തുടർന്ന് ഇതു സംബന്ധിച്ച് ഒരു തെളിവെടുപ്പ് കൂടി നടത്തിയേ അനുമതി നൽകൂ. സ്മാർട് മീറ്റർ സ്ഥാപിക്കുന്നതിന് വകയിരുത്തിയ 8,200 കോടി രൂപ ഇപ്പോൾ വേണ്ടിവരില്ലെന്നു ബോർഡ് കമ്മിഷനെ അറിയിച്ചു. 1.32 കോടി ഉപയോക്താക്കൾക്കു മീറ്റർ സ്ഥാപിക്കാനുള്ള തുകയാണിത്. തൽക്കാലം 3 ലക്ഷം പേർക്കു മാത്രം സ്മാർട് മീറ്റർ സ്ഥാപിക്കാൻ ടെൻഡർ വിളിക്കാനാണ് തീരുമാനം.