തൊടുപുഴ ;പതിറ്റാണ്ടുകൾ ഇന്ത്യൻ വോളിബോളിൽ നിറഞ്ഞു നിന്ന നെയ്യശ്ശേരി ജോസ് എന്ന സി .കെ ഔസേഫ് (78 ) വിടപറഞ്ഞു .തിങ്കളാഴ്ച വൈകുന്നേരം പതിവുപോലെ നെയ്യശ്ശേരി സിറ്റിയിലേക്ക് വരുന്ന വഴി അസ്വസ്ഥത തോന്നുകയും തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
നെയ്യശ്ശേരി വലിയ പുത്തൻപുരയിൽ (ചാലിപ്ലാക്കൽ) കുര്യാക്കോസ് -ഏലിക്കുട്ടി ദമ്പതികളുടെ ആറാമത്തെ പുത്രനാണ് .കരിമണ്ണൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ പോൾവാൾട്ട് ,ഹൈജമ്പ് ,ട്രിപ്പിൾ ജമ്പ് ,ഓട്ടം എന്നിവയിൽ ജില്ലാ ചാമ്പ്യാനായിരുന്നു . റെയിൽവയിൽ ജോലിയിലിരിക്കെ അന്ന് ഫാക്ട് വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ മുതലക്കോടം സ്വദേശി എം .എ .കുര്യാക്കോസാണ് ജോസിനെ ഫാക്ട് വോളിബോൾ ടീമിലെത്തിച്ചത്. ഫാക്ട് ടീമിനൊപ്പം നിരവധി വര്ഷം കേരള വോളിബോൾ ടീമിലംഗമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി സിങ്കപ്പൂരിലും സിലോണിലും മത്സരിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടു കളിക്കാരനായും ദീർഘകാലം ഫാക്ട് സ്‌കൂളിന്റെയും എറണാകുളം ജില്ലയുടെയും പരിശീലകനായും നിറഞ്ഞു നിന്ന ജോസ് മൂന്നു വര്ഷം ഔദ്യോഗിക ജീവിതം ബാക്കി നിൽക്കെ ജോലി ഉപേക്ഷിക്കുകയായിരുന്നു.കളിയോടുള്ള അഭിനിവേശം മൂലം വിവാഹം കഴിക്കാൻ മറന്ന ജോസ് അവിവാഹിതയായ ഇളയ സഹോദരിയോടൊപ്പം നെയ്യശേരിയിലെ തറവാട്ടു വീട്ടിലായിരുന്നു .ഏതാനും വര്ഷം മുൻപ് വരെ വൈകുന്നേരങ്ങളിൽ കളിയുടെ ആദ്യപാഠം കുറിച്ച നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ പുതിയ തലമുറയ്‌ക്കൊപ്പം കളിക്കാനെത്തിയിരുന്നു .
സംസ്ക്കാര ശുശ്രൂഷകൾ ബുധൻ രാവിലെ 10 .30 നു വീട്ടിൽ ആരംഭിച്ച് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍.സഹോദരങ്ങൾ: ജോർജ്, റോസക്കുട്ടി, മേരി, പരേതരായ ചാക്കോ, സിസ്‌റ്റർ മേരി കുര്യാക്കോസ്, ഏലിക്കുട്ടി.