ജനങ്ങളറിയേണ്ട വളരെ പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് മദ്യക്കുപ്പിയില്‍ അകപ്പെട്ടുപോയത്: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ അജൈവ ഖരമാലിന്യം പൂര്‍ണമായും, പ്രതിദിനം 720 ടണ്‍ സംസ്‌കരിക്കാനുള്ള 6 മേഖലാതല പ്ലാന്റുകള്‍ അഞ്ച് മാസത്തിനുള്ളില്‍ സ്ഥാപിക്കും.

New Update
m b ragesh 1

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മന്ത്രി എം ബി രാജേഷ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ ജനങ്ങളറിയേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നില്‍ അതില്‍ നാലെണ്ണം മറച്ചുവെച്ച് ഒരെണ്ണം അല്‍പ്പം വളച്ചൊടിച്ചാണ് പല മാധ്യമങ്ങളും നല്‍കിയത്. വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പ്.


Advertisment

വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്നവര്‍ക്ക് വസ്തുനികുതിയില്‍ 5% ഇളവ്.
കേരളത്തിലെ സാനിറ്ററി മാലിന്യം പൂര്‍ണമായും സംസ്‌കരിക്കാനുള്ള നാല് മേഖലാതല പ്ലാന്റുകള്‍ ആറ് മാസത്തിനകം സ്ഥാപിക്കും.


കേരളത്തിലെ അജൈവ ഖരമാലിന്യം പൂര്‍ണമായും, പ്രതിദിനം 720 ടണ്‍ സംസ്‌കരിക്കാനുള്ള 6 മേഖലാതല പ്ലാന്റുകള്‍ അഞ്ച് മാസത്തിനുള്ളില്‍ സ്ഥാപിക്കും.അന്‍പതിനായിരം വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയുടെ ശുചിത്വ സ്‌കോളര്‍ല്‍ഷിപ്പ് ഈ വര്‍ഷം നടപ്പിലാക്കും. ശുചിത്വ ബോധവത്കരണം, ശുചിത്വശീലങ്ങള്‍ വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സ്‌കോളര്‍ഷിപ്പ്.


മദ്യക്കുപ്പിക്ക് 20 രൂപ നിക്ഷേപമായി ഈടാക്കി, ക്യുആര്‍ കോഡ് പതിപ്പിച്ച സ്റ്റിക്കറുള്ള കുപ്പി ബെവ്‌കോ ഔട്ട്‌ലറ്റില്‍ തിരിച്ചേല്‍പ്പിച്ചാല്‍ 20 രൂപ തിരിച്ചുനല്‍കും. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതു തടയാനാണ് ഈ പദ്ധതി. പ്രതിവര്‍ഷം 70 കോടി മദ്യക്കുപ്പികളാണ് ഉണ്ടാകുന്നത്. അവ മുഴുവന്‍ മാലിന്യമായി വലിച്ചെറിയപ്പെടുന്നത് തടയാന്‍ ഇത് സഹായിക്കും.


ഇന്നലെ വാര്‍ത്താസമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയായിരുന്നു.
പക്ഷെ, മിക്ക മാധ്യമങ്ങളും ആദ്യ നാല് വാര്‍ത്തയും കൊടുത്തതേയില്ല. ദേശാഭിമാനിയും ദി ഹിന്ദുവും എല്ലാം കൊടുത്തു. കേരള കൌമുദി നികുതിയിളവ് പ്രധാന വാര്‍ത്തയാക്കി, സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് മാതൃഭൂമിയും ഒരു വാര്‍ത്ത നല്‍കുകയുണ്ടായി.


മദ്യക്കുപ്പിയുടെ വാര്‍ത്ത മാത്രമാണ് മറ്റ് മാധ്യമങ്ങള്‍ നല്‍കിയത്. അതുതന്നെ പലരും അല്‍പ്പം വളച്ചൊടിച്ച് മദ്യത്തിന് വില കൂടും എന്ന മട്ടിലും. വില കൂട്ടുന്നില്ല. കുടിച്ച ശേഷം മദ്യക്കുപ്പി വലിച്ചെറിയണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് 20 രൂപ നഷ്ടമാകുമെന്ന് മാത്രം. അതൊഴിവാക്കാന്‍ വലിച്ചെറിയാതിരുന്നാല്‍ പോരേ?

ജനങ്ങളറിയേണ്ട വളരെ പ്രധാനപ്പെട്ട നാല് കാര്യങ്ങളാണ് മദ്യക്കുപ്പിയില്‍ അകപ്പെട്ടുപോയത്.


Advertisment