സെക്രട്ടറിയേറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

സെക്രട്ടറിയേറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

New Update
SIVANKUTTY

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ദില്ലിയിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിന് കൊടുത്തയക്കണം. ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികള്‍ സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. 


Advertisment


കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിന്‍ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കേന്ദ്ര തൊഴില്‍ നിയമപ്രകാരം ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാര്‍ക്ക് തൊഴിലാളി എന്ന പദവി നല്‍കണമെന്നും അതിന് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്ത് അയച്ചിട്ട് ദിവസങ്ങള്‍ ആയിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ആര്‍ജ്ജവമുണ്ടെങ്കില്‍ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ആവശ്യം നടത്തിയെടുക്കണം.


ആശ കേന്ദ്രാവിഷ്‌കൃത പദ്ധതിയായതിനാല്‍, ഇന്‍സെന്റീവ് നല്‍കുന്നതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ഫണ്ട് നല്‍കുന്നു. 3000 രൂപയായി നിശ്ചയിച്ച ഫിക്‌സഡ് ഇന്‍സെന്റീവ് തുകയില്‍ 1800 രൂപ കേന്ദ്രവും 1200 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. 


കൂടാതെ, കേരള സര്‍ക്കാര്‍ 7000 രൂപയുടെ ഓണറേറിയം കൂടി നല്‍കുന്നുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അല്ലാതെ, കേന്ദ്രം പങ്ക് നല്‍കുന്ന ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സമരക്കാര്‍ പറയുന്നില്ല. ഇത് ഇരട്ടത്താപ്പാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. 


ആശാവര്‍ക്കര്‍മാര്‍ക്കായി ഓണറേറിയം ആദ്യമായി പ്രഖ്യാപിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലയളവില്‍ 1000 രൂപ മാത്രമായിരുന്നു പ്രതിമാസ ഓണറേറിയം. ഇത് 7000 രൂപയാക്കി ഉയര്‍ത്തിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി വിശദമാക്കുന്നു.

 ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് ലഭിക്കുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നിശ്ചിത നിബന്ധനകള്‍ പ്രകാരം, ജോലിചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ലഭ്യമാണ്, അതില്‍ 10,000 രൂപ സംസ്ഥാന വിഹിതമാണെന്നും മന്ത്രി വിശദമാക്കുന്നത്.

Advertisment