മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍

New Update
arrest

കൊണ്ടോട്ടി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. കൊട്ടപ്പുറം സ്വദേശികളായ തസ്രീഫ് (21), നിദാല്‍ (21), പുളിക്കല്‍ സ്വദേശി മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം നടന്നത്. 

Advertisment

പെണ്‍കുട്ടിയുടെ മുഖം മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.


തുടര്‍ന്ന് പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

സ്‌കൂള്‍ പഠന കാലത്ത് പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് തസ്രീഫ് ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വീഡിയോ ദൃശ്യവും അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. 



തുടര്‍ന്ന് പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാന്‍ പോകുകയാണെന്നു മനസ്സിലാക്കി.


 

തുടര്‍ന്ന് സ്വര്‍ണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുള്ള പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. 


തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടര്‍ന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

 

Advertisment