മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ഓട്ടോ ഡ്രൈവറായ വയോധികന്റെ മുക്കാല്‍ പവന്‍ സ്വര്‍ണമോതിരം കവര്‍ന്നു. കളളനെക്കുറിച്ച് സൂചന ലഭിച്ചു

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ഓട്ടോ ഡ്രൈവറായ വയോധികന്റെ മുക്കാല്‍ പവന്‍ സ്വര്‍ണമോതിരം കവര്‍ന്നു.

New Update
mvd

തലശ്ശേരി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് ഓട്ടോ ഡ്രൈവറായ വയോധികന്റെ മുക്കാല്‍ പവന്‍ സ്വര്‍ണമോതിരം കവര്‍ന്നു. കണ്ണൂര്‍ തലശ്ശേരിയിലെ സദാനന്ദനെന്ന ഓട്ടോ ഡ്രൈവറാണ് പട്ടാപ്പകല്‍ തട്ടിപ്പിന് ഇരയായത്. റെയില്‍വെ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ച മോഷ്ടാവ്, സ്റ്റേഷനില്‍ ഉദ്യോഗസ്ഥയായ ഭാര്യയെ കാണിക്കാനെന്ന പേരില്‍ സദാനന്ദന്റെ മോതിരവുമായി കടന്നുകളയുകയായിരുന്നു.


Advertisment

പണയത്തിലായിരുന്ന മുക്കാല്‍ പവന്റെ മോതിരം സദാനന്ദന്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തിരിച്ചെടുത്തത്. തലശ്ശേരി ടൗണില്‍ ഓട്ടോ ഓടിക്കിട്ടിയ സമ്പാദ്യം മിച്ചം വച്ച തുക കൊണ്ട് മോതിരം എടുത്ത് കൈയ്യിലിട്ട്   കൊതിതീര്‍ന്നില്ല. അന്നേ ദിവസം ഉച്ചയ്ക്ക് സദാനന്ദനെ വിദഗ്ധമായി പറ്റിച്ച് മോതിരം കളളന്‍ കൊണ്ടുപോയി.  ബുധനാഴ്ച രണ്ടേ കാലാണ് സദാനന്ദന്‍ വഞ്ചിക്കപ്പെട്ട സമയം. റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതി ഓട്ടം വിളിക്കുന്നത്. 


ഓട്ടോയില്‍ യാത്രക്കാരന്‍ സ്റ്റേഷനിലെത്തി. ഭാര്യ റെയില്‍വെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ യാത്രക്കാരന്റെ നോട്ടം സദാനന്ദന്റെ മോതിരത്തിലേക്കായി. മോതിരം കൊള്ളാമെന്ന് പറഞ്ഞ് ആദ്യം ഫോട്ടോയെടുത്തു. പിന്നീട് മോതിരം ഊരി വാങ്ങി. തുടര്‍ന്ന് താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട്  മോതിരം ഭാര്യയെ കാണിച്ചിട്ട് ഇപ്പോള്‍ വരാമെന്ന് ഡ്രൈവറോട് പറഞ്ഞു.  ഓട്ടോയുടെ പിന്‍സീറ്റില്‍ ഒരു ബാഗും ഒരു ചെറിയ മൊബൈല്‍ ഫോണും നോക്കാനേല്‍പ്പിച്ചു.


എന്നാല്‍ മോതിരം ഭാര്യയെ കാണിക്കാന്‍ കൊണ്ടു പോയ ആള്‍ ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഇയാളെ പ്ലാറ്റ് ഫോമിലടക്കം എല്ലായിടത്തും സദാനന്ദന്‍ തെരഞ്ഞു. എന്നാല്‍ ആളെ കണ്ടില്ല. തുടര്‍ന്ന് റെയില്‍വെ പൊലീസിനോട് വിവരം പറഞ്ഞു. പൊലീസെത്തി വ്യജ എംവിഡി നോക്കാനേല്‍പ്പിച്ച ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതിലൊന്നുമില്ല.



 ഫോണില്‍ സിം കാര്‍ഡും ഉണ്ടായിരുന്നില്ല. ഇതോടെയാണ് അയാള്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് സദാനന്ദന്‍ തിരിച്ചറിയുന്നത്. പിന്നാലെ സദാനന്ദന്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കളളനെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Advertisment