ഡല്‍ഹി: കൈവശമുള്ള രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനി ഈ സാമ്പത്തിക വർഷം സാധിക്കില്ലെന്ന് റിസർവ് ബാങ്ക്. ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ വർഷത്തെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിനാൽ ആർബിഐ ഓഫീസുകളിൽ 2,000 രൂപ നോട്ടുകൾ മാറ്റി വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യില്ല.
എന്നാൽ ഏപ്രിൽ 2-ന് സേവനം പുനരാരംഭിക്കുമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നു. "2024 ഏപ്രിൽ 01 തിങ്കളാഴ്ച 19 ഓഫീസുകളിൽ 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2024 ഏപ്രിൽ 02 ചൊവ്വാഴ്ച ഈ സൗകര്യം പുനരാരംഭിക്കും," ആർബിഐ അറിയിച്ചു.
കഴിഞ്ഞ വർഷം മെയ് 19 മുതൽ അഹമ്മദാബാദ്, ബംഗളൂരു, മുംബൈ തുടങ്ങി വിവിധ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന 19 ആർബിഐ ഓഫീസുകളിൽ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ആളുകൾക്ക് സാധിക്കുമായിരുന്നു. എന്നാൽ അക്കൗണ്ടുകളുടെ വാർഷിക ക്ലോസിംഗ് നടക്കുന്നതിനാൽ, ഈ സേവനം ഏപ്രിൽ 1-ന് താൽക്കാലികമായി നിർത്തി അടുത്ത ദിവസം പുനരാരംഭിക്കും.