റാഞ്ചി: നെഹ്‌റുവിനെ വിവാഹം ചെയ്‌തെന്നാരോപിച്ച് ഊരില്‍ നിന്നും പുറത്താക്കിയ ബുധിനി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിലെ നായികയായിരുന്നു ഇവര്‍.
സാന്താള്‍ ഗോത്രക്കാരിയായ ബുധിനി എന്ന പെണ്‍കുട്ടി. 1959ല്‍ ഝാര്‍ഖണ്ഡിലെ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരം ബുധിനി
മാലയിട്ടു സ്വീകരിച്ചു.
ഡാമിന്റെ നിര്‍മാണത്തില്‍ പങ്കാളിയായ പെണ്‍കുട്ടി എന്ന നിലയില്‍ നെഹ്‌റു ബുധിനിയെക്കൊണ്ടാണ് പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യിപ്പിച്ചത്. ഇതോടെ ഗോത്രത്തിനു പുറത്തുള്ള ഒരാളെ മാലയിട്ടു എന്ന കാരണത്താല്‍ സാന്താള്‍ ബുധിനിയെ ഊരുവിലക്കി ഗ്രാമത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ബുധിനിയുടെ സംഭവബഹുലമായ ജീവിതമാണ് സാറാ ജോസഫ് തന്റെ നോവലിനാധാരമാക്കിയത്.
1962ല്‍ ദാമോദര്‍വാലി കോര്‍പ്പറേഷില്‍ (ഡി.വി.സി) ബുധിനിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് അവര്‍ എവിടെയായിരുന്നുവെന്നതിന് ആര്‍ക്കും അറിവുണ്ടായിരുന്നില്ല.
മാധ്യമപ്രവര്‍ത്തകയായ ചിത്രാ പത്മനാഭന്‍ 2012 ജൂണ്‍ 2ലെ ഹിന്ദു പത്രത്തില്‍ ബുധിനിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ അവര്‍ ഒരു വര്‍ഷം മുമ്പ് മരിച്ചെന്ന് സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞെന്ന് പരാമര്‍ശിച്ചിരുന്നു. ഇതോടെ ബുധിനി മരിച്ചെന്ന് എല്ലാവരും കരുതി.
ബുധിനിയെക്കുറിച്ചുള്ള ഈ കേട്ടറവില്‍ നിന്നാണ് ബുധിനിയെന്ന സാറാ ജോസഫിന്റെ നോവല്‍ പിറന്നത്. ഈ നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. നോവല്‍ രചനയ്ക്കുവേണ്ടിയാണ് സാറാ ജോസഫ് പാഞ്ചേത്തിലേക്കെത്തിയത്. ഈ യാത്രയ്ക്കിടെ ഡി.വി.സിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന മലയാളിയായ എം. വിജയകുമാറാണ് അന്ന് സാറാ ജോസഫിനെ ബുധിനിയുടെ അടുത്തെത്തിച്ചത്.