ഹൈദരാബാദ്: 2014 നും 2023 നും ഇടയിൽ ആത്മഹത്യ ചെയ്‌തത് 430 ഓളം സിആർപിഎഫ് ജവാന്മാരെന്ന് റിപ്പോര്‍ട്ട്. സിആർപിഎഫ് ജവാന്മാരിൽ കഴിഞ്ഞ വർഷം മൊത്തം 52 ആത്മഹത്യ കേസുകളും 2022 ൽ 43 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 11 വർഷത്തിനിടെ ഏറ്റവും കുറവ് 29 കേസുകൾ രജിസ്‌റ്റർ ചെയ്‌തത് 2016 ലാണ്, ഏറ്റവും ഉയർന്ന 57 കേസുകൾ 2021 ലാണ് രേഖപ്പെടുത്തിയത്.
2011 മുതൽ 2023 വരെ 1,532 സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) ജവാന്മാർ ആത്മഹത്യ ചെയ്‌തതായി കോൺഫെഡറേഷൻ ഓഫ് എക്‌സ്-പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷന്‍റെ റിപ്പോർട്ടിൽ പറയുന്നു.
അർദ്ധസൈനിക വിഭാഗത്തിലെ മാനസികാസ്വാസ്ഥ്യമുള്ളവരുടെ എണ്ണം 2020 ൽ 3,584 ൽ നിന്ന് 2022 ൽ 4,940 ആയി ഉയർന്നു. ഇത് കൂടാതെ, 6 സിഎപിഎഫുകളിൽ നിന്നുള്ള 46,960 പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജോലി ഉപേക്ഷിച്ചു.
ഈ പ്രശ്‌നം പരിഹരിക്കാനായി 2021 ഒക്‌ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. 80 ശതമാനം ആത്മഹത്യകളും ജീവനക്കാർ അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ തിരിച്ചെത്തുമ്പോഴാണ് സംഭവിക്കുന്നതെന്ന് ടാസ്‌ക് ഫോഴ്‌സിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ആത്മഹത്യകളിലേക്ക് നയിക്കുന്ന വ്യക്തിഗത ഘടകങ്ങളിൽ പങ്കാളിയുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വൈവാഹിക തർക്കം അല്ലെങ്കിൽ വിവാഹമോചനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുട്ടികൾക്ക് അപര്യാപ്‌തമായ വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
കോൺഫെഡറേഷൻ ഓഫ് എക്‌സ് പാരാമിലിറ്ററി ഫോഴ്‌സ് വെൽഫെയർ അസോസിയേഷന്‍റെ അഭിപ്രായത്തിൽ, ആത്മഹത്യയുടെ ചില കാരണങ്ങളിൽ മാനസിക പിരിമുറുക്കം, ഗാർഹിക തർക്കം, സാമ്പത്തിക പ്രശ്‌നങ്ങൾ, അവധി നിഷേധിക്കൽ, കുടുംബത്തിൽ നിന്നുള്ള ദീർഘകാല വേർപിരിയൽ എന്നിവയാണ്.