ഡല്‍ഹി: അയോധ്യയില്‍ കാണാതായ ഇരുപത്തിരണ്ടുകാരിയായ ദളിത് പെണ്‍കുട്ടിയുടെ നഗ്‌നശരീരം ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ കനാലില്‍ കണ്ടെത്തി.
കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ കണ്ണുകള്‍ നഷ്ടപ്പെട്ടതായും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും പൊട്ടലുകളും ഉണ്ടെന്നും കുടുംബാംഗങ്ങള്‍ അവകാശപ്പെട്ടു. ജനുവരി 30ന് രാത്രി മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
'ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം' പ്രധാനമന്ത്രി മോദിയോട് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ നിന്നുള്ള എംപി അവധേഷ് പ്രസാദ് പറഞ്ഞു. ഇദ്ദേഹം കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
പെണ്‍കുട്ടിക്ക് നീതി ലഭിച്ചില്ലെങ്കില്‍ എംപി സ്ഥാനം രാജിവെക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവധേഷ് പ്രസാദ്. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം കരയാന്‍ തുടങ്ങി. സംഭവത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
അയോധ്യയിലെ സഹന്‍വന്‍ ഗ്രാമസഭയിലെ ദളിത് കുടുംബത്തിലെ കുട്ടിയെ 3 ദിവസമായി കാണാതായിരുന്നു. പിന്നീട് മൃതദേഹം നഗ്‌നമായ നിലയിലാണ് കണ്ടെത്തിയത്. രണ്ട് കണ്ണുകളും നഷ്ടപ്പെട്ട് മനുഷ്യത്വരഹിതമായാണ് അക്രമികള്‍ ഈ പെണ്‍കുട്ടിയോട് പെരുമാറിയതെന്നും എംപി പറഞ്ഞു.
'നിങ്ങള്‍ അവള്‍ക്കുവേണ്ടി പോരാടും, അവള്‍ക്ക് നീതി കിട്ടും' എന്ന് പറഞ്ഞ് സഹപ്രവര്‍ത്തകര്‍ എംപിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
അന്വേഷണത്തിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അയോധ്യയിലെ സീനിയര്‍ എസ്പി രാജ്കുമാര്‍ നയ്യാര്‍ പറഞ്ഞു.
സംശയം തോന്നിയ ഒരാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. എസ്പി സിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘം ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി
അതിവേഗ കോടതി വഴി കുറ്റവാളിക്ക് ഏറ്റവും കഠിനമായ ശിക്ഷ നല്‍കുകയും ചെയ്യും. അയോധ്യ പോലീസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ എസ്എസ്പി രാജ്കുമാര്‍ നയ്യാര്‍ പറയുന്നു.