ഡൽഹിയിലെ ആഗോള എഐ ഉച്ചകോടിയിൽ വൻ തിരക്ക്; കെടുകാര്യസ്ഥതയും മോഷണവും മൂലം പരാതിയുമായി സ്റ്റാർട്ടപ്പ് സ്ഥാപകർ

തിരക്ക് നിയന്ത്രിക്കാനും വരും ദിവസങ്ങളില്‍ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

New Update
Untitled

ഡല്‍ഹി: ഭാരത് മണ്ഡപത്തില്‍ ആരംഭിച്ച 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026'-ന്റെ ആദ്യ ദിനം വന്‍ തിരക്കും ആശയക്കുഴപ്പവും മൂലം താളംതെറ്റി.

Advertisment

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടികളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന പരിപാടിയില്‍, സുരക്ഷാ ക്രമീകരണങ്ങളും മോശം ഏകോപനവും പ്രതിനിധികളെയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെയും വലച്ചു.


പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകള്‍ക്കായി സ്റ്റാളുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. മണിക്കൂറുകളോളം പ്രതിനിധികള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വന്നതായും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചില്ലെന്നും പരാതിയുണ്ട്.


സുരക്ഷാ പരിശോധനയുടെ പേരില്‍ സ്റ്റാളുകളില്‍ നിന്ന് പുറത്താക്കിയ സമയത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന എഐ ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി 'നിയോ സാപ്പിയന്‍' സിഇഒ ധനഞ്ജയ് യാദവ് ആരോപിച്ചു. ഹൈ-സെക്യൂരിറ്റി സോണില്‍ വെച്ച് ഉപകരണങ്ങള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

എഐ ഉച്ചകോടി നടക്കുമ്പോഴും വേദിയില്‍ വൈഫൈ, മൊബൈല്‍ നെറ്റ്വര്‍ക്ക് എന്നിവ തകരാറിലായതും രജിസ്ട്രേഷനിലെ പിഴവുകളും സംരംഭകര്‍ ചൂണ്ടിക്കാട്ടി. വിഐപികള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന രീതിയാണിവിടെയെന്ന് പലരും വിമര്‍ശിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ ഉച്ചകോടി ഫെബ്രുവരി 20 വരെ നീണ്ടുനില്‍ക്കും. 70,000 ചതുരശ്ര മീറ്ററിലായി ഒരുക്കിയിരിക്കുന്ന പത്ത് വേദികളിലായി മുന്നൂറിലധികം പ്രദര്‍ശന പവിലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. ഫ്രാന്‍സ്, ജപ്പാന്‍, റഷ്യ, യുകെ തുടങ്ങി 13 രാജ്യങ്ങളുടെ പങ്കാളിത്തവും ഉച്ചകോടിയിലുണ്ട്.


തിരക്ക് നിയന്ത്രിക്കാനും വരും ദിവസങ്ങളില്‍ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment