"വിജയ്‌യുടേത് ജന്മി സ്വഭാവം, രാഷ്ട്രീയ പക്വതയില്ലായ്മ"; 41 പേരുടെ മരണത്തിൽ മറുപടി വേണമെന്ന് എ.ഐ.എ.ഡി.എം.കെ

കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്.

New Update
vijay

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്ക്കെതിരെ രൂക്ഷമായ വ്യക്തിപരമായ ആക്രമണവുമായി എ.ഐ.എ.ഡി.എം.കെ.

Advertisment

ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒരുപോലെ അഴിമതിക്കാരാണെന്ന വിജയ്‌യുടെ പ്രസ്താവനയാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. വിജയ്‌യുടേത് അഹംഭാവപരമായ പെരുമാറ്റമാണെന്നും രാഷ്ട്രീയത്തില്‍ ഇത് അപകടകരമായ അടയാളമാണെന്നും എ.ഐ.എ.ഡി.എം.കെ ആരോപിച്ചു.


കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്.

 'ഈ മരണങ്ങള്‍ക്ക് നിങ്ങളും ഉത്തരവാദിയല്ലേ? നിയമനടപടികള്‍ ഭയന്ന് 72 ദിവസത്തോളം പനയൂരിലെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു നിങ്ങള്‍. 15 ദിവസത്തേക്ക് പാര്‍ട്ടി ഓഫീസ് അടച്ചിടുകയും ചെയ്തു. ഇതിന് എന്ത് പ്രായശ്ചിത്തമാണ് നിങ്ങള്‍ ചെയ്തത്?' - എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പാര്‍ട്ടി ചോദിച്ചു.


മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുന്നതിന് പകരം അവരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ വിജയ്‌യുടെ നടപടിയെ എ.ഐ.എ.ഡി.എം.കെ പരിഹസിച്ചു. 'ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ അവരെ സ്വന്തം അടുത്തേക്ക് വിളിപ്പിക്കുന്നത്. ഇതൊരു ജന്മി സ്വഭാവമാണ്. ഇതിന് വേണമെങ്കില്‍ വിജയ്‌യിന് ഡോക്ടറേറ്റ് നല്‍കാം.'


ജനങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കുന്നതിന് പകരം 'ഗ്ലിസറിന്‍ കണ്ണീര്‍' ഒഴുക്കി അനുശോചന ചടങ്ങിനെ സ്വന്തം പ്രമോഷനാക്കി മാറ്റാനാണ് വിജയ് ശ്രമിച്ചതെന്നും എ.ഐ.എ.ഡി.എം.കെ കുറ്റപ്പെടുത്തി. രാഷ്ട്രീയ പക്വതയില്ലാത്ത ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിലെ ദ്രാവിഡ കക്ഷികള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് എ.ഐ.എ.ഡി.എം.കെ ഇത്രയും കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നത്.

Advertisment