പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര റൂട്ടുകളിൽ 78 അധിക സർവീസുകളുമായി എയർ ഇന്ത്യ; യാത്രക്കാർക്ക് ആശ്വാസം

യൂറോപ്പിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലേക്കും ന്യൂയോര്‍ക്കിലേക്കും കൂടുതല്‍ വിമാനങ്ങള്‍ വിന്യസിക്കുന്നതിലൂടെ യാത്രാക്ലേശം കുറയ്ക്കാന്‍ സാധിക്കും.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി എയര്‍ ഇന്ത്യ. മാര്‍ച്ച് 10 മുതല്‍ 18 വരെയുള്ള കാലയളവില്‍ ഒമ്പത് പ്രമുഖ അന്താരാഷ്ട്ര റൂട്ടുകളിലായി 78 അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Advertisment

ലണ്ടന്‍, ന്യൂയോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, ആംസ്റ്റര്‍ഡാം, സൂറിച്ച് എന്നീ നഗരങ്ങളിലേക്കും അയല്‍രാജ്യങ്ങളായ കൊളംബോ, മാലെ എന്നിവിടങ്ങളിലേക്കുമാണ് അധിക സര്‍വീസുകള്‍.

യൂറോപ്പിലെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലേക്കും ന്യൂയോര്‍ക്കിലേക്കും കൂടുതല്‍ വിമാനങ്ങള്‍ വിന്യസിക്കുന്നതിലൂടെ യാത്രാക്ലേശം കുറയ്ക്കാന്‍ സാധിക്കും.


ഈ പ്രത്യേക സര്‍വീസുകളിലൂടെ ആകെ 17,660 അധിക സീറ്റുകളാണ് യാത്രക്കാര്‍ക്കായി ലഭ്യമാകുന്നത്. ന്യൂയോര്‍ക്ക് സര്‍വീസിന് ബോയിംഗ് 777-300ER വിമാനങ്ങളും, യൂറോപ്യന്‍ റൂട്ടുകളില്‍ ബി787-8 ഡ്രീംലൈനറുകളും ഉപയോഗിക്കും. മാലിദ്വീപ്, ശ്രീലങ്ക റൂട്ടുകളില്‍ എയര്‍ബസ് A320 നിയോ വിമാനങ്ങളായിരിക്കും സര്‍വീസ് നടത്തുക.


പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങള്‍ കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സഹായിക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും സംയുക്തമായി പ്രത്യേക നോണ്‍-ഷെഡ്യൂള്‍ഡ് വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

മേഖലയിലെ സംഘര്‍ഷം മൂലം വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍, വിശ്വസനീയമായ മറ്റൊരു യാത്രാമാര്‍ഗ്ഗം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലേക്കുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ തുടരുന്നതിനൊപ്പം തന്നെയാകും ഈ പ്രത്യേക വിമാനങ്ങളും പറക്കുക.

Advertisment