പ്രയാഗ്‌രാജിൽ വ്യോമസേനാ വിമാനം കുളത്തിലേക്ക് തകർന്നു വീണു; പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കെ.പി ഇന്റര്‍ കോളേജിന് പിന്നിലുള്ള കുളത്തിലേക്കാണ് വിമാനം വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

New Update
Untitled

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. കെ.പി ഇന്റര്‍ കോളേജിന് പിന്നിലുള്ള കുളത്തിലേക്കാണ് വിമാനം വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

Advertisment

എഞ്ചിന്‍ തകരാര്‍ എന്ന് പ്രാഥമിക നിഗമനം

വ്യോമസേനയുടെ 'മൈക്രോലൈറ്റ്' വിഭാഗത്തില്‍പ്പെട്ട ചെറിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


തകര്‍ന്നു വീഴുന്നതിന് മുന്‍പ് വിമാനം ആകാശത്ത് വട്ടം ചുറ്റുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കുളത്തിലേക്ക് വീണയുടനെ വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നത് പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.


രക്ഷാപ്രവര്‍ത്തനം സജീവം

അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികള്‍ ഓടിക്കൂടുകയും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്തു. പിന്നാലെ എന്‍.ഡി.ആര്‍.എഫ് സംഘവും അഗ്‌നിശമന സേനയും പോലീസും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു.


വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. വിമാനം തകര്‍ന്നു വീഴാനുണ്ടായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.


കഴിഞ്ഞ നവംബറില്‍ ചെന്നൈയിലെ താംബരത്തിന് സമീപവും സമാനമായ രീതിയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണിരുന്നു. അന്നും പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ വ്യോമസേന അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

Advertisment