മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി: 444 രാജ്യാന്തര വിമാനങ്ങൾ ഇന്ന് റദ്ദാക്കും; ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര പ്രതിസന്ധിയിൽ

യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ 'എയര്‍സേവ' വഴി പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ടിക്കറ്റ് റദ്ദാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും വിമാനക്കമ്പനികള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

New Update
Untitled

ഡല്‍ഹി: ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ വ്യോമപാതകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 444 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 28-ന് 410 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

Advertisment

ഇറാന്‍, ഇസ്രായേല്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി 11 രാജ്യങ്ങളുടെ വ്യോമപാതകള്‍ ഒഴിവാക്കാന്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 2 വരെയാണ് നിലവില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഇറാന്‍, ഇസ്രായേല്‍, ലെബനന്‍, യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍ ഒഴിവാക്കേണ്ട വ്യോമപാതകളില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ 'എയര്‍സേവ' വഴി പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ടിക്കറ്റ് റദ്ദാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും വിമാനക്കമ്പനികള്‍ ഇളവുകള്‍ നല്‍കുന്നുണ്ട്.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം സൗദി അറേബ്യയില്‍ കുടുങ്ങിയ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സഹായത്തിനായി റിയാദിലെ ഇന്ത്യന്‍ എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി.


സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡുവിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും മുന്‍ഗണന നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.


അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ക്കെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വന്നാല്‍ പാര്‍ക്കിംഗ് ബേകള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ഇമിഗ്രേഷന്‍ പിന്തുണ എന്നിവ ഉറപ്പാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും സ്വകാര്യ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Advertisment