ഇറാൻ സംഘർഷം: മുംബൈ വിമാനത്താവളത്തിൽ കടുത്ത നിയന്ത്രണം; വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് തടഞ്ഞു; യാത്രക്കാർ വലയുന്നു

ശനിയാഴ്ച വൈകുന്നേരം 5.45 വരെയുള്ള കണക്കനുസരിച്ച് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ 54 വിമാനങ്ങള്‍ റദ്ദാക്കി.

New Update
Untitled

മുംബൈ: ഇറാനിലെ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Advertisment

ഞായറാഴ്ച രാവിലെ 8 മണി വരെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഇവിടേക്ക് വഴിതിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് മുംബൈ വിമാനത്താവളം 'നോട്ടാം' പുറപ്പെടുവിച്ചു.


മേഖലയിലെ സംഘര്‍ഷം മൂലം വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ വര്‍ദ്ധിച്ചതോടെ മുംബൈ വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഇല്ലാതായതാണ് ഇത്തരമൊരു അടിയന്തര തീരുമാനത്തിന് കാരണം.


ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററായ മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ സ്വീകരിക്കാന്‍ ഇടമില്ലാത്തതിനാല്‍ പല വിമാനങ്ങളും അവയുടെ പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ മടങ്ങുകയോ മറ്റ് നഗരങ്ങളിലേക്ക് പോകുകയോ ചെയ്യുകയാണ്.

ശനിയാഴ്ച വൈകുന്നേരം 5.45 വരെയുള്ള കണക്കനുസരിച്ച് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ 54 വിമാനങ്ങള്‍ റദ്ദാക്കി.


ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ വ്യോമപാതകള്‍ അടച്ചതോടെ അന്താരാഷ്ട്ര സര്‍വീസുകളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. വിമാനങ്ങള്‍ ദീര്‍ഘദൂര പാതകള്‍ സ്വീകരിക്കുന്നത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ഷെഡ്യൂളുകള്‍ തെറ്റാനും കാരണമായിട്ടുണ്ട്.


മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതിന് മുന്‍പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

Advertisment