പശ്ചിമേഷ്യ യുദ്ധഭീതിയിൽ; വിമാനത്താവളങ്ങൾ അടച്ചു, ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളിലൊന്ന് പശ്ചിമേഷ്യയിലാണ് എന്നത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു

New Update
Untitled

ഡല്‍ഹി: ഇസ്രായേലും അമേരിക്കയും ഇറാനില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. മേഖലയിലെ വ്യോമപാതകള്‍ അടച്ചതോടെ വിനോദസഞ്ചാരികളും വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ദുബായ്, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

Advertisment

യാത്രക്കാര്‍ക്ക് പുറമെ, പശ്ചിമേഷ്യയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.


ഫെബ്രുവരി 28-ന് ടെഹ്റാനില്‍ യുഎസും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയും നിരവധി സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മിഡില്‍ ഈസ്റ്റ് ഒരു യുദ്ധമേഖലയായി മാറിയത്.


തിരിച്ചടിയായി ഇസ്രായേലിനും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. യുഎഇ, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.

ഇതോടെ പല രാജ്യങ്ങളും വ്യോമപാതകള്‍ അടച്ചു. ഇതോടെ സിവിലിയന്‍ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലയ്ക്കുകയും പ്രവാസികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള ആശങ്ക പടരുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളിലൊന്ന് പശ്ചിമേഷ്യയിലാണ് എന്നത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. 2024-ലെ കണക്കനുസരിച്ച്, 90 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്.


ഏകദേശം 43 ലക്ഷം ഇന്ത്യന്‍ പൗരന്മാരാണ് യുഎഇയില്‍ താമസിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.


ഏകദേശം 1,00,000 ഇന്ത്യക്കാര്‍ ഇസ്രായേലിലും പതിനായിരത്തിലധികം പേര്‍ ഇറാനിലും താമസിക്കുന്നുണ്ട്. 2025-ല്‍ മാത്രം 86 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലേക്കും 34 ലക്ഷം പേര്‍ സൗദിയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. നിലവിലെ സംഘര്‍ഷം ഈ പ്രധാന യാത്രാ ഇടനാഴിയെ പൂര്‍ണ്ണമായും ബാധിച്ചു.

Advertisment