അഭ്യൂഹങ്ങള്‍ തള്ളി അഖിലേഷ് യാദവ്; രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമില്ല, യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യം തുടരും

New Update
akhilesh

ഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധം വഷളായെന്നും സഖ്യം അവസാനിപ്പിച്ചെന്നുമുള്ള ഊഹാപോഹങ്ങള്‍ തള്ളിക്കളഞ്ഞ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുമായി സഖ്യം തുടരുകയാണെന്നും രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായി ഇരുപാര്‍ട്ടികളുടെയും സംസ്ഥാനഘടകങ്ങള്‍ ഉടന്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയേക്കും. സീറ്റ് വിഭജന കരാറിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് 17-19 സീറ്റുകള്‍ നല്‍കാന്‍ സമാജ്വാദി പാര്‍ട്ടി സമ്മതിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.

''എല്ലാം ശരിയാണ്, തര്‍ക്കമില്ല... ഒരു സഖ്യമുണ്ടാകും,'', അമേഠിയിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'യില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഖിലേഷ് യാദവ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി നടന്ന ചര്‍ച്ചയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് സീറ്റ് വിഭജന ചര്‍ച്ച നിര്‍ത്താന്‍ തീരുമാനിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.