ഭാര്യയുടെ ചികിത്സയ്ക്കായി അൽ-ഫലാ സർവകലാശാല ചെയർമാന് ഇടക്കാല ജാമ്യം; കോടതി വിധിക്കെതിരെ ഇ.ഡി ഹൈക്കോടതിയിലേക്ക്

സര്‍വകലാശാലയ്ക്ക് നക് അംഗീകാരമുണ്ടെന്ന് തെറ്റായ വിവരം നല്‍കിയതിനും യു.ജി.സി നല്‍കിയ പരാതിയില്‍ ജവാദിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ പ്രതിയായ അല്‍-ഫലാ സര്‍വകലാശാല ഗ്രൂപ്പ് ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിക്ക് ഡല്‍ഹി കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

Advertisment

കാന്‍സര്‍ ബാധിതയായ ഭാര്യയുടെ കീമോതെറാപ്പി ചികിത്സാ സമയത്ത് കൂടെ നില്‍ക്കാനാണ് സാകേത് ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഈ ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കും.


അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശീതല ചൗധരി പ്രധാനാണ് മാനുഷിക പരിഗണനകള്‍ മുന്‍നിര്‍ത്തി ജാമ്യം അനുവദിച്ചത്. ജവാദിന്റെ മക്കള്‍ യു.എ.ഇയില്‍ പഠിക്കുകയാണെന്നും പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യം കാരണം അവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. മാര്‍ച്ച് 12-ന് ഭാര്യയുടെ കീമോതെറാപ്പി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

2025 നവംബര്‍ 10-ന് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭീകരവാദ ഫണ്ടിംഗ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 2025 നവംബര്‍ 18-നാണ് ജവാദ് സിദ്ദിഖിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.


കേസില്‍ അറസ്റ്റിലായ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ജവാദിന്റെ ഉടമസ്ഥതയിലുള്ള ഹരിയാനയിലെ അല്‍-ഫലാ സര്‍വകലാശാലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.


സര്‍വകലാശാലയ്ക്ക് നക് അംഗീകാരമുണ്ടെന്ന് തെറ്റായ വിവരം നല്‍കിയതിനും യു.ജി.സി നല്‍കിയ പരാതിയില്‍ ജവാദിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

ജവാദിന്റെ ജാമ്യത്തെ ഇ.ഡി ശക്തമായി എതിര്‍ക്കുന്നുണ്ട്. സ്‌ഫോടനക്കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഇ.ഡി ഹൈക്കോടതിയെ സമീപിക്കുന്നത്.

Advertisment