/sathyam/media/media_files/2025/09/19/anil-ambani-2025-09-19-13-55-30.jpg)
ഡല്‍ഹി: അനില്‍ അംബാനിയുടെ സ്ഥാപനങ്ങളും യെസ് ബാങ്കും തമ്മിലുള്ള സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സിബിഐ കുറ്റപത്രം. മുന്‍ യെസ് ബാങ്ക് സിഇഒ റാണാ കപൂറിന്റെ കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 18-നാണ് മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
റാണാ കപൂറിന്റെ അനുമതിയോടെ 2017-ല്‍ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ യെസ് ബാങ്ക് 2,045 കോടി രൂപയും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ 2,965 കോടി രൂപയും നിക്ഷേപിച്ചതായി സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ സാമ്പത്തിക നില മോശമായതിനാല്‍ കെയര്‍ റേറ്റിംഗ്‌സ് സ്ഥാപനം 'നിരീക്ഷണത്തിലാക്കിയിരുന്നു.' എന്നിട്ടും ഈ നിക്ഷേപങ്ങള്‍ യെസ് ബാങ്ക് നടത്തി. യെസ് ബാങ്ക് നിക്ഷേപിച്ച തുക പിന്നീട് പല തലങ്ങളിലൂടെ വകമാറ്റി മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത് പൊതുജനങ്ങളുടെ പണം വ്യവസ്ഥാപിതമായി വഴിതിരിച്ചുവിട്ടതിനെ സൂചിപ്പിക്കുന്നു.
റാണാ കപൂറും അനില്‍ അംബാനിയും തമ്മില്‍ ഗൂഢാലോചന നടന്നതായി സിബിഐ പറഞ്ഞു. അന്വേഷണമനുസരിച്ച്, സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന എഡിഎ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ യെസ് ബാങ്കിന്റെ പൊതുപണം നിക്ഷേപിക്കാന്‍ സിഇഒ എന്ന നിലയില്‍ റാണാ കപൂര്‍ തന്റെ അധികാരം ദുരുപയോഗം ചെയ്തു.
ഇതിനു പകരമായി, റാണാ കപൂറിന്റെ ഭാര്യ ബിന്ദു കപൂര്‍, മക്കളായ രാധാ കപൂര്‍, റോഷ്‌നി കപൂര്‍ എന്നിവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് എഡിഎ ഗ്രൂപ്പ് കുറഞ്ഞ നിരക്കില്‍ വായ്പകളും നിക്ഷേപങ്ങളും ലഭ്യമാക്കി. അതുപോലെ റാണാ കപൂറിന്റെ കുടുംബ സ്ഥാപനങ്ങള്‍ക്ക് ആര്‍സിഎഫ്എല്‍, ആര്‍എച്ച്എഫ്എല്‍ എന്നിവയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വായ്പകള്‍ അനുവദിച്ചു.
ഈ ക്രമീകരണം മൂലം യെസ് ബാങ്കിന് 2,796.77 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. അതുപോലെ ആര്‍സിഎഫ്എല്‍, ആര്‍എച്ച്എഫ്എല്‍, എഡിഎ ഗ്രൂപ്പ്, റാണാ കപൂറിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ എന്നിവക്ക് നിയമവിരുദ്ധമായ നേട്ടമുണ്ടായതായും സിബിഐ വ്യക്തമാക്കി.