/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ ആറ് വയസുകാരിയെ ഒരാഴ്ചയോളം ബലാത്സംഗംചെയ്ത 13 ഉം 14 ഉം വയസുള്ള രണ്ട് ആൺകുട്ടികള്‍ പിടിയിൽ. ബാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് പെൺകുട്ടിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ കൗമാരക്കാരെ ജവനൈൽ ഹോമിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകുന്നേരമാണ് നഴ്സറി വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് കടുത്ത വയറ് വേദനയുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇതോടെയാണ് സംഭവം പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒന്നിലധികം പരിക്കുകൾ കണ്ടെത്തിയിരുന്നു.
ഒരു സ്വകാര്യ സ്‌കൂളിലെ 7, 9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് കുട്ടിയെ പീഡിപ്പിച്ചത്. പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് അടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി.
കളിക്കാനെന്ന വ്യാജേന ആൺകുട്ടികൾ കുട്ടിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനും പറയുന്നു. ഇത്തരത്തിൽ ഏകദേശം ഒരു ആഴ്ചയോളം പീഡനം തുടർന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കുളത്തിലേക്ക് തള്ളിയിടുമെന്ന് പെൺകുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. രണ്ട് ആൺകുട്ടികളെയും പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുള്ളതിനാൽ, അവരോടൊപ്പം കുട്ടി പോകുന്നതിനെ വീട്ടുകാർ തടഞ്ഞുമില്ല. അതേസമയം പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇവർ മൊബൈൽ ഫോണുകളിൽ അശ്ലീല വീഡിയോകൾ കണ്ടിരുന്നതായും സമ്മതിച്ചിട്ടുണ്ട്. ബിഎൻഎസ് സെക്ഷൻ 70(2) (കൂട്ടബലാത്സംഗം), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), പോക്സോ ആക്ടിലെ സെക്ഷൻ 5G/6 എന്നിവ പ്രകാരമനാണ് ഇവർക്കെതിരെ കേസെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us