പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയില്ല. മീററ്റില്‍ 17കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തല വെട്ടിമാറ്റി കനാലിൽ തള്ളി അമ്മ. കൊടുംക്രൂരതക്ക് പിന്നിൽ ദുരഭിമാനക്കൊലയെന്ന് പോലീസ്

New Update
kerala police vehicle1

ഡൽഹി: കനാലിൽ 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ ദുരഭിമാനക്കൊലപാതകം എന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. 

Advertisment

12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആസ്തയെയാണ് മാതാവ് രാകേഷ് ദേവി ഉപദ്രവിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തത്.

പിന്നാലെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവർ സഹോദരങ്ങളെ വിളിച്ചുവരുത്തുകയും അവരുടെ സഹായത്തോടെ തല വെട്ടിമാറ്റുകയുമായിരുന്നു. തു‌ടർന്ന് പാര്‍താപൂരിലെ കനാലില്‍ തലയില്ലാത്ത മൃതദേഹം ഉപേക്ഷിച്ചു.


കനാലിലൂടെ തലയില്ലാത്ത മൃതദേഹം ഒഴുകി വരുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്.


തല വെട്ടിയതിനാല്‍ ആളാരാണെന്ന് തുടക്കത്തില്‍ തിരിച്ചറിയാനായില്ല. എന്നാല്‍ ഇരയുടെ സല്‍വാറിന്റെ പോക്കറ്റില്‍നിന്ന് കണ്ടെത്തിയ ഒരു കടലാസ് കഷണം തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി.

മകളുടെ പ്രണയബന്ധത്തെ അമ്മ വിലക്കിയിരുന്നു. എന്നാൽ കുട്ടി ബന്ധവുമായി മുന്നോട്ട് പോയി. തുടര്‍ന്ന് അമ്മ മകളെ മര്‍ദ്ദിക്കുകയും സഹോദരന്‍മാരെയടക്കം വിളിച്ചുവരുത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. 

പ്രണയത്തില്‍നിന്ന് താന്‍ പിന്‍മാറില്ലെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ രാകേഷ് ദേവി ആസ്തയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹത്തിന്റെ തല വെട്ടിമാറ്റി ഉപേക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനായിരുന്നു തല വെട്ടിമാറ്റിയത്.


വസ്ത്രത്തില്‍ നിന്ന് രണ്ട് 20 രൂപ നോട്ടുകളും ‘വികാസ്’ എന്ന പേരൈഴുതിയ ഒരു കുറിപ്പും ലഭിച്ചു. പേരിന് താഴെ ഒരു ഫോണ്‍ നമ്പറുമുണ്ടായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിയിലേക്ക് എത്തി. 


തങ്ങള്‍ പ്രണയത്തിലാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ആസ്തയുടെ ബന്ധുക്കള്‍ നിരന്തരം പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ആണ്‍കുട്ടി പറഞ്ഞു.

പോലീസുകാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്തു. മകളെവിടെ എന്ന ചോദിച്ചപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. കാണാതായിട്ടും എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. 

ഒടുവില്‍ രാകേഷ് ദേവിയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടാണ്‍മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സത്യം പുറത്തുവന്നു.