മുസാഫര്‍നഗർ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ കാട്ടില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ദുരഭിമാനക്കൊലയാണെന്ന് തെളിഞ്ഞു. പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ ഇവര്‍ കഴുത്ത് ഞെരിച്ച് കൊന്ന് കത്തിക്കുകയായിരുന്നു. ഗുഡ്ഗാവിലെ ഇ- കൊമേഴ്സ് ബഹുരാഷ്ട്ര കമ്പനിയില്‍ 23 കാരിയായ സരസ്വതി മാലിയന്‍ ആണ് കൊല്ലപ്പെട്ടത്.
ഗ്രാമത്തിലെ തന്നെ അമിത് എന്ന പുരുഷനുമായി ലിവ്-ഇന്‍ റിലേഷനിലായിരുന്നു സരസ്വതി. ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിതാവ് രാജ്വീര്‍ സിങ് (55), സഹോദരനും ട്രക്ക് ഡ്രൈവറുമായ സുമിത് സിങ് (24) എന്നിവരാണ് അറസ്റ്റിലായത്.
2019-ല്‍ സരസ്വതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. 2022-ല്‍ വീട്ടുകാര്‍ മറ്റൊരു വിവാഹം കഴിപ്പിച്ചു. പക്ഷേ അതും വിജയിച്ചില്ല. പിന്നീടാണ് യുവതി അമിതുമായി ലിവ് ഇന്‍ റിലേഷൻ തുടങ്ങിയത്.
കുടുംബത്തിന്റെ സമ്മര്‍ദം വകവയ്ക്കാതെ അവര്‍ ബന്ധം തുടര്‍ന്നു. കഴിഞ്ഞ മെയ് 10-ന് ബന്ധം അംഗീകരിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കുന്നതിനാണ് സരസ്വതി വീട്ടിലേക്ക് പോയത്. മെയ് 26-ന് ആണ് അമിതുമായി യുവതി അവസാനമായി സംസാരിച്ചത്.