ന്യൂഡൽഹി: 'ഇന്ത്യാ' സഖ്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പഞ്ചാബ് സർക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള റേഷൻ വാതിൽപ്പടി വിതരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക തയ്യാറാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നേരത്തെ അറിയിച്ചിരുന്നു.
കോണ്‍ഗ്രസിനെയും അകാലിദളിനെയും വിമര്‍ശിച്ചായിരുന്നു കെജ്‌രിവാളിന്റെ പ്രസംഗം. ‘75 വർഷത്തിനിടെ കോൺഗ്രസാണ് ഒരുപാട് കാലം ഭരിച്ചത്. കോൺഗ്രസ് ചെയ്ത ഒരു നല്ല പ്രവൃത്തി പറയാമോയെന്ന് അദ്ദേഹം ചോദിച്ചു.
പഞ്ചാബില്‍ തനിച്ച് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഇന്ത്യ മുന്നണിയില്‍ പ്രതിസന്ധി ഉണ്ടാക്കും. പഞ്ചാബിനും ബംഗാളിനും പുറമെ ഉത്തർ പ്രദേശിലും തർക്കം നിലനിൽക്കുന്നുണ്ട്.