/sathyam/media/media_files/2025/10/12/sameer-2025-10-12-14-33-27.jpg)
മുംബൈ: ആര്യൻ ഖാന്റെ ബാഡ്സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നൽകിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്ന് മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ.
പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഭീഷണി സന്ദേശമെത്തിയെന്നാണ് സമീർ വാങ്കഡെയുടെ ആരോപണം. യുഎഇയിൽ നിന്നും ഭീഷണി സന്ദേശം വന്നതായും സമീർ വാങ്കഡെ ആരോപിച്ചു.
ജോലിയുമായി ബന്ധപ്പെട്ടല്ല ഭീഷണി സന്ദേശമെന്നാണ് മനസിലാക്കുന്നതെന്ന് സമീർ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാന്റെ സീരിസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് ശേഷമാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യക്തിവിരോധമല്ല തന്റെ ജോലി താൻ ചെയ്തത്. ആര്യൻ ഖാന്റെ സീരിസ് തന്നെ മാത്രമല്ല ലക്ഷ്യംവെച്ചതെന്നും സമീർ വാങ്കഡെ പറഞ്ഞു.
മയക്കുമരുന്നിന് എതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയാകെ അപമാനിക്കുന്ന രീതിയിലാണ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. സീരിസ് പുറത്തിറങ്ങിയതിന് ശേഷം തങ്ങൾക്ക് തുടരെ ഭീഷണി സന്ദേശങ്ങൾ ലഭിക്കുകയാണ്. തന്റെ സഹോദരിക്കും ഭാര്യയ്ക്കും അടക്കം ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. ഇതേപ്പറ്റി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല. താൻ കാരണം ഭാര്യയോ സഹോദരിയോ ബുദ്ധിമുട്ടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സമീർ വാങ്കഡെ പറഞ്ഞു.
മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് വാർത്തകളിൽ നിറഞ്ഞ ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ. കഴിഞ്ഞ മാസമായിരുന്നു ആര്യൻ ഖാൻ സംവിധാനം ചെയ്ത് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരിനെതിരെ സമീർ വാങ്കഡെ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തിയെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു സമീർ വാങ്കഡെയുടെ ആവശ്യം. സീരിസിന്റെ സംപ്രേഷണം നിർത്തണമെന്നും സമീർ വാങ്കഡെ ആവശ്യപ്പെട്ടിരുന്നു.
ആര്യൻ ഖാന് പുറമേ നെറ്റ്ഫ്‌ളിക്‌സ്, എക്‌സ് കോർപ്പ്, ഗൂഗിൾ എൽഎൽസി, മെറ്റ, ആർപിജി ലൈഫ് സ്റ്റൈൽ മീഡിയ, ജോൺ ഡൂസ് എന്നിവർക്കെതിരെയാണ് സമീർ വാങ്കഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.