മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹത്തി ഹൈക്കോടതിയുടെ നോട്ടീസ്; പ്രസ്താവനകൾ സമൂഹത്തെ ഭിന്നിപ്പിക്കുമെന്ന് കോടതി, കേസ് ഏപ്രിലിൽ പരിഗണിക്കും

New Update
2802046-himanta-biswa-sarma

ഡൽഹി: മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹത്തി ഹൈക്കോടതി നോട്ടീസ് അയച്ചു.

Advertisment

മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും അസം ഡി.ജി.പിക്കും കോടതി പ്രതികരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അശുതോഷ് കുമാർ, ജസ്റ്റിസ് അരുൺ ദേവ് ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ബംഗാളി വംശജരായ മുസ്‌ലിംകൾക്കെതിരെ വിവേചനത്തിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനും മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അസം മുൻ ഡി.ജി.പി ഹരേകൃഷ്ണ ദേക, മുതിർന്ന മാധ്യമപ്രവർത്തകൻ പരേഷ് ചന്ദ്ര മലകർ തുടങ്ങി നിരവധി പ്രമുഖരാണ് കോടതിയെ സമീപിച്ചത്.

മുസ്‌ലിംകൾക്കെതിരെ റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതായി കാണിക്കുന്ന വൈറൽ വീഡിയോയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. കേസ് ഏപ്രിലിൽ കോടതി വീണ്ടും പരിഗണിക്കും.

Advertisment