പുസ്തകത്തിനുള്ളിൽ എടിഎം കാർഡുകൾ; ഗുജറാത്തിൽ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘം പിടിയിൽ; അഞ്ച് അറസ്റ്റ്

 സൂറത്തില്‍ നിന്ന് ശേഖരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അജ്മീറിലെ കണ്‍ട്രോള്‍ റൂം വഴി ദുബായിലെ സൈബര്‍ കുറ്റവാളികള്‍ക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി.

New Update
Untitled

സൂറത്ത്: സാധാരണക്കാരുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് സൈബര്‍ കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന അന്താരാഷ്ട്ര സംഘത്തെ ഗുജറാത്ത് പോലീസ് പിടികൂടി. സൂറത്ത് കേന്ദ്രീകരിച്ച് രാജസ്ഥാനിലെ അജ്മീറിലേക്കും ദുബായിലേക്കും നീളുന്ന വന്‍ ശൃംഖലയാണ് പോലീസ് തകര്‍ത്തത്. ക്യുആര്‍ കോഡ് വിദഗ്ധന്‍, ടെക്‌സ്‌റ്റൈല്‍ വ്യാപാരി, ജ്വല്ലറി ഉടമ എന്നിവരടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്.

Advertisment

പ്രതികളുടെ ഉടമസ്ഥതയിലുള്ള 35 ബാങ്ക് അക്കൗണ്ടുകളിലായി 11 കോടി രൂപയുടെ സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതെന്ന് സൂറത്ത് ഡിസിപി നിധി താക്കൂര്‍ അറിയിച്ചു.


ഉപയോഗിച്ചതോ ബ്ലോക്ക് ചെയ്തതോ ആയ എടിഎം കാര്‍ഡുകള്‍ കടത്താന്‍ പ്രതികള്‍ സ്വീകരിച്ച മാര്‍ഗ്ഗം പോലീസിനെ ഞെട്ടിച്ചു.

 'സൈക്കോളജി ഓഫ് മണി', 'രാമായണത്തിലെ സന്ദേശങ്ങള്‍' എന്നീ പുസ്തകങ്ങള്‍ക്കുള്ളില്‍ കാര്‍ഡുകള്‍ ഒട്ടിച്ചാണ് ഇവര്‍ കൊറിയര്‍ ചെയ്തിരുന്നത്. സാമ്പത്തിക-മത വിജ്ഞാന ഗ്രന്ഥങ്ങളാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഈ നീക്കം.


സൂറത്തില്‍ നിന്ന് അജ്മീറിലേക്ക് കൊറിയര്‍ വഴിയാണ് പാസ്ബുക്കുകളും സിം കാര്‍ഡുകളും അയച്ചിരുന്നത്. ഇത് കണ്ടെത്താനായി പോലീസ് ഒരു 'ഡമ്മി പാഴ്‌സല്‍' തയ്യാറാക്കി അജ്മീറിലെ വിലാസത്തിലേക്ക് അയച്ചു. പാഴ്‌സല്‍ കൈപ്പറ്റാന്‍ എത്തിയ പ്രതിയെ അവിടെ വെച്ച് തന്നെ പിടികൂടുകയായിരുന്നു.


 സൂറത്തില്‍ നിന്ന് ശേഖരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അജ്മീറിലെ കണ്‍ട്രോള്‍ റൂം വഴി ദുബായിലെ സൈബര്‍ കുറ്റവാളികള്‍ക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി.

ഇതുവഴി കോടിക്കണക്കിന് രൂപയാണ് പ്രതികള്‍ സമ്പാദിച്ചിരുന്നത്. പ്രതികളില്‍ നിന്ന് 21 മൊബൈല്‍ ഫോണുകള്‍, 33 സിം കാര്‍ഡുകള്‍, 88 എടിഎം കാര്‍ഡുകള്‍, 36 പാസ്ബുക്കുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Advertisment